ആ വില്ലന്‍ ചെന്നിത്തല തന്നെ! കേരളാ കോണ്‍ഗ്രസ് തുറന്നടിക്കുന്നു!

വെള്ളി, 22 ജൂലൈ 2016 (14:13 IST)
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിഛായ.

ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് ചെന്നിത്തലയെ മുഖ്യമന്ത്രിയായി അവരോധിക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നീക്കം ശക്തമാക്കിയിരുന്നു. ഈ നീക്കത്തിന് അന്നത്തെ ധനമന്ത്രിയും യുഡിഎഫിലെ പ്രധാനിയുമായ കെഎം മാണി പിന്തുണച്ചിരുന്നില്ല. ഇതിനേത്തുടര്‍ന്നാണ് ബിജു രമേശിനെ ചട്ടുകമാക്കി ചിലര്‍ ബാര്‍ കോഴ ആരോപണം പുറത്തു വിട്ടതെന്നും പ്രതിഛായയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.  

ഉമ്മന്‍ചാണ്ടിയെ മാറ്റാനുള്ള നീക്കത്തിന് മാണിയുടെ പിന്തുണയില്ലായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ ചിലര്‍ക്ക് അദ്ദേഹത്തിനോട് വിരോധമുണ്ടായി. ചെന്നിത്തലയ്‌ക്കൊപ്പം കെ ബാബുവും അടൂര്‍ പ്രകാശുമാണ് ഗൂഢാലോചന നടത്തിയത്. ഇവരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചക്ത് ബിജു രമേശ് ആയിരുന്നു എന്നും ലേഖനം പറയുന്നു.

ബാര്‍ കോഴ കേസിലെ നീക്കങ്ങളെല്ലാം രമേശ് ചെന്നിത്തല അറിഞ്ഞുള്ളതായിരുന്നു. ആരോപണം ഉയരുമ്പോള്‍ അദ്ദേഹം അമേരിക്കയിലായിരുന്നു. നാട്ടിലെത്തിയെ ചെന്നിത്തല ചര്‍ച്ചകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ നില്‍ക്കാതെ ത്വരിത പരിശോധനയ്‌ക്ക് ഉത്തരവിടുകയായിരുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.  

വെബ്ദുനിയ വായിക്കുക