പ്രതീക്ഷിച്ച പോലെ ‘ക്ലിക്കാ’യില്ലെന്ന് വിലയിരുത്തല്‍; ദളിതര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കാനുള്ള അമിത് ഷായുടെ നാടകം കേരളത്തില്‍ പൊളിഞ്ഞു!

ഞായര്‍, 4 ജൂണ്‍ 2017 (14:24 IST)
യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ദളിതർക്കു കുളിക്കുന്നതിനായി സോപ്പും ഷാംപൂവും വിതരണം ചെയ്‌ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചു കൊടുക്കാന്‍ ദളിത് സംഘടന തീരുമാനിച്ചത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു.

ശുദ്ധിയാകാൻ ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുമെന്നാണ് ഗുജറാത്തിൽ പുതിയതായി രൂപം കൊണ്ട ഡോ അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതോടെ യുപിയില്‍ ദളിതരും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്ന് വ്യക്തമായി.

അതേസമയം, മൂന്ന് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പ്രചാരണ പരിപാടി തിരുവനന്തപുരത്തും ആവര്‍ത്തിച്ചു.

ഇന്നത്തെ അമിത്ഷായുടെ പ്രഭാത ഭക്ഷണം തിരുവനന്തപുരം തൈക്കാട് 95മത് നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷ് എന്ന പ്രവര്‍ത്തകന്റെ  വീട്ടില്‍ നിന്നായിരുന്നു. അദ്ദേഹത്തിനൊപ്പം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ളവര്‍ ഉണ്ടായിരുന്നു. കൂടാതെ, രാജാജി നഗര്‍ കോളനിയിലെ 96മത് നമ്പര്‍ ബൂത്ത് കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത് താന്‍ സാധാരണക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കാനുള്ള ശ്രമവും നടന്നു.

മുമ്പും അമിത് ഷാ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന രാഷ്‌ട്രീയ തന്ത്രം പുറത്തെടുത്തിരുന്നു. പശ്ചിമബംഗാളില്‍ അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയ കുടുംബം പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.  

ഗുജറാത്തില്‍ വെച്ച് ആദിവാസി ഭവനത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ബിജെപി ദളിതര്‍ക്കൊപ്പമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. അതേസമയം, അദ്ദേഹത്തിനുള്ള ഭക്ഷണം മുന്തിയ ഹോട്ടലില്‍ നിന്ന് എത്തിക്കുന്നതാണെന്ന പ്രചാരണവും ശക്തമാണ്.

ദളിത് ഭവനങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ച് വാര്‍ത്തകളില്‍ നിറയുന്ന രീതി മറ്റ് സംസ്ഥാനങ്ങളില്‍ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ പുറത്തെടുക്കുന്ന തന്ത്രമാണ്.

വെബ്ദുനിയ വായിക്കുക