കോഴിക്കോട് ഭൂഗർഭ അഴുക്കുചാൽ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മരിച്ചു; രക്ഷിക്കാനെത്തിയെ ഓട്ടോഡ്രൈവറും മരിച്ചു

വ്യാഴം, 26 നവം‌ബര്‍ 2015 (12:24 IST)
നഗരത്തിലെ ഭൂഗർഭ അഴുക്കുചാൽ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് ആന്ധ്രാസ്വദേശികളും ഇവരെ രക്ഷിക്കാനായി ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറും വിഷവാതകം ശ്വസിച്ച് മരിച്ചു. ശ്രീറാം കമ്പനിയുടെ തൊഴിലാളികളും ആന്ധ്രാപ്രദേശ് സ്വദേശികളായ ഭാസ്കർ, നരസിംഹം എന്നിവരും ഇവരെ രക്ഷിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ  കരുവശേരി സ്വദേശി നൗഷാദുമാണ് മരിച്ചത്.

കോഴിക്കോട് പാളയത്തെ ജയ ഓഡിറ്റോറിയത്തിന് സമീപം രാവിലെ 10.30നാമണിയോടെയാണ് സംഭവം നടന്നത്. കെഎസ്യുഡിപിയുടെ പണി നടക്കുന്നിടത്താണ് ഓടവൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മാൻഹോൾ തുറന്ന് ഭാസ്കർ ആദ്യം അഴുക്ക്ചാലിലേക്ക് ഇറങ്ങി. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാള്‍ ആറടി താഴ്ചയുള്ള മാൻഹോളിൽ കുടുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നരസിംഹ മാൻഹോളിലേക്ക് ഇറങ്ങിയത്. എന്നാൽ നരസിംഹവും കുഴയിൽ അകപ്പെടുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട രണ്ടു പേരും ബോധരഹിതരായി. ഈ സമയം ഇതുവഴി വന്ന നൗഷാദ് ഓട്ടോറിക്ഷ നിറുത്തി ഉടൻ മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ നൗഷാദും കുഴഞ്ഞു വീഴുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴും ഇവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. അരമണിക്കൂര്‍ നേരത്തെ ശ്രമഫലത്തിനു ഒടുവിലാണ് മൂവരെയും പുറത്തെടുത്തത്. കരാര്‍തൊഴിലാളികളുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലും ഓട്ടോ ഡ്രൈവറുടെ മൃതദേഹം ബീച്ച് ആസ്പത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കളക്ടർ എൻ.പ്രശാന്ത് പറഞ്ഞു. തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ കരാറുകാരന് വീഴ്ച വന്നുവോയെന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക