കോഴിക്കോട് വാഹനാപകടം: കുട്ടികളടക്കം ആറ് പേര്‍ മരിച്ചു - നിരവധി പേർക്കു പരുക്ക്

ശനി, 5 ഓഗസ്റ്റ് 2017 (17:49 IST)
കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പേർക്കു പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാൻ (അറു – 63), ഭാര്യ സുബൈദ (57), അബ്ദുറഹിമാന്റെ മകൻ ഷാജഹാന്റെ മകൻ മുഹമ്മദ് നിഷാൻ (8), ഷാജഹാന്റെ സഹോദരി നഫീസയുടെ മകൾ ഹനാ ഫാത്തിമ (11), മറ്റൊരു സഹോദരിയുടെ മകൾ ജസ (ഒന്ന്), ജീപ്പ് ഡ്രൈവര്‍  ഒടുവന്‍ചാല്‍ സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് 2.30 യോടെയായിരുന്നു അപകടം. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘രാജഹംസം’ എന്ന സ്വകാര്യ ബസാണ് അപകടത്തിന് ഇടയാക്കിയത്. കനത്ത മഴയിൽ ബസിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു. ജീപ്പിൽ ഇടിച്ച ബസ് സമീപത്തുണ്ടായിരുന്ന കാറിലും തട്ടുകയായിരുന്നു. മൂന്ന് പേര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

വിദേശത്തായിരുന്ന ഷാജഹാൻ അടുത്തിടെ നാട്ടിലെത്തി പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക