സരിതയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ കൂട്ടിച്ചേർക്കലും തിരുത്തലുകളുമുണ്ട്; പിന്നിൽ ഗണേഷ് കുമാറാണെന്ന് ഫെനി ബാലകൃഷ്ണന്‍

വ്യാഴം, 7 ഏപ്രില്‍ 2016 (15:31 IST)
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ചില മന്ത്രിമാർക്കും എതിരെ ഗുരുതര ആരോപണമുന്നയിച്ച് പുറത്തുവന്ന സരിതയുടെ കത്തിന് പിന്നിൽ കെ ബി ഗണേഷ് കുമാർ എം എൽ എ ആണെന്ന് ഫെനി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെ താഴെയിറക്കുന്നതിന് കൂട്ടുനിൽക്കാൻ ഗണേഷ് തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ കൂടിയായ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.  
 
സരിത എഴുതിയതെന്ന പേരില്‍ ഇപ്പോള്‍ പുറത്തുവന്ന കത്തില്‍ കൂട്ടിച്ചേർക്കലും തിരുത്തലുകളുമുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഇത്തരമൊരു ആരോപണം ആദ്യത്തെ കത്തിൽ ഉണ്ടായിരുന്നില്ല. 
 
ഒരു സ്വകാര്യ ചാനലാണ് സരിതയുടെ പേരില്‍ കത്ത് പുറത്തുവിട്ടത്. കത്തില്‍ മന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എം പിമാരായ കെ സി വേണുഗോപാൽ, ജോസ് കെ മാണി, ഹൈബി ഈഡൻ എം എൽ എ, എ പി അബ്ദുല്ലക്കുട്ടി എം എൽ എ, ബഷീറലി തങ്ങൾ, കെ പി സി സി സെക്രട്ടറി എൻ‌ സുബ്രഹ്മണ്യൻ, എ ഡി ജി പി കെ പത്മകുമാർ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക