ശാലിനി വനിതാ എസ്ഐ ആയി അഭിനയിച്ച് കല്യാണം കഴിച്ചു; ഭര്‍ത്താവിന്‍റെ പണവും സ്വര്‍ണവും ബാങ്ക് നിക്ഷേപവും അടിച്ചുമാറ്റി, വീടിന്‍റെ ആധാരം പണയം വച്ച് വന്‍‌തുക കൈക്കലാക്കി മുങ്ങി!

വ്യാഴം, 22 ജൂണ്‍ 2017 (21:11 IST)
പത്തോളം വിവാഹങ്ങള്‍ കഴിക്കുകയും തട്ടിപ്പുനടത്തുകയും ചെയ്ത കേസിലെ പ്രതി ശാലിനി(32) വനിതാ പൊലീസുകാരിയുടെ വേഷത്തിലും തട്ടിപ്പുനടത്തിയിരുന്നതായി റിപ്പോര്‍ട്ട്. വനിതാ എസ് ഐ ആണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ശാലിനി തിരുവല്ല സ്വദേശിയായ ഒരു കോണ്‍‌ട്രാക്ടറെ വിവാഹം ചെയ്യുകയും ചെയ്തു.
 
വിവാഹം കഴിഞ്ഞ ശേഷം സ്വര്‍ണവും പണവുമെല്ലാം തട്ടിയെടുത്ത് പതിവുപോലെ മുങ്ങിയ വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പായിരുന്നു സംഭവം.
 
കാട്ടാക്കടയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് അന്ന് വിവാഹം നടത്തിയത്. കോണ്‍‌ട്രാക്‍ടറുടെ ഭാര്യയായി രണ്ടുമാസം താമസിക്കുകയും ചെയ്തു. 
 
കോണ്‍‌ട്രാക്ടറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റിയ ശാലിനി അയാളുടെ അക്കൌണ്ടിലുണ്ടായിരുന്ന പണവും പിന്‍‌വലിച്ചു. കോണ്‍‌ട്രാക്ടറുടെ വീടിന്‍റെയും വസ്തുവിന്‍റെയും ആധാരവും ബാകില്‍ പണയം വച്ച് വലിയ തുകയുമെടുത്താണ് അന്ന് ശാലിനി മുങ്ങിയത്.
 
കോട്ടയത്തെ ഉള്ളന്നൂര്‍ വിളയാടിശേരില്‍ ദേവീക്ഷേത്രത്തില്‍ മറ്റൊരു വിവാഹം കഴിക്കുന്നതിനിടെ കതിര്‍മണ്ഡപത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ശാലിനി പൊലീസ് വലയിലാകുന്നത്. 

വെബ്ദുനിയ വായിക്കുക