രാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണം

ബുധന്‍, 31 ഒക്‌ടോബര്‍ 2007 (20:28 IST)
KBJWD
മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രിപതി പ്രതിഭാ പാട്ടീല്‍ തിരുവനന്തപുരത്തെത്തി. രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന പ്രതിഭയ്ക്ക് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മേയര്‍ സി. ജയന്‍ബാബു തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി രാഷ്ട്രപതിയെ സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിക്ക് വ്യാഴാഴ്ച പൌരസ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 3.45ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്.

സ്വീകരണ ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ പങ്കെടുത്തില്ല. കര,നാവിക, വ്യോമസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഗവര്‍ണര്‍ പരിശോധിച്ചു. അതിന് ശേഷം മന്ത്രിമാരുടെ സ്വീകരണം രാഷ്ട്രപതി ഏറ്റുവാങ്ങി. തുടര്‍ന്ന് അവര്‍ രാജ്ഭവനിലേക്ക് യാത്ര തിരിച്ചു. രാഷ്ട്രപതി കടന്നു പോകുന്ന വഴികളില്‍ ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
KBJWD


എയര്‍പോര്‍ട്ട് മുതല്‍ രാജ്ഭവന്‍ വരെയുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്. രാത്രി 7.30ന്‌ മസ്കറ്റ്‌ ഹോട്ടലിലെത്തും. അവിടെ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ട്യ സാംസ്കാരിക പരിപാടിയും അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്‌. 7.30 മുതല്‍ എട്ട് മണി വരെ സാംസ്കാരിക പരിപാടി. തുടര്‍ന്ന്‌ ഒമ്പത് മണി വരെ അത്താഴവിരുന്നും നടക്കും.

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍, മന്ത്രിമാര്‍, സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന്‍, ഗായകന്‍ യേശുദാസ്‌ തുടങ്ങിയവരെ ഇതിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പിന്നീട്‌ രാജ്ഭവനിലേക്ക്‌ മടങ്ങും. അവിടെയാണ്‌ രാഷ്ട്രപതി തങ്ങുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ്‌ രാഷ്ട്രപതിയുടെ പൊതുപരിപാടികള്‍.

രാവിലെ പത്ത് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ പൗരസ്വീകരണം നല്‍കും. ശുചിത്വ കേരളം, 10,000 വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ തുടങ്ങിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട്‌ 3.30ന്‌ കോവളം ഗസ്റ്റ്‌ ഹൗസില്‍ അരമണിക്കൂര്‍ സമയം രാഷ്ട്രപതി വിശ്രമിക്കും.

വൈകിട്ട് നാല് മണി മുതല്‍ ആറു മണി വരെ കോവളം തീരത്ത്‌ സന്ദര്‍ശനം നടത്തും. അതിന് ശേഷം 6.30ന്‌ രാജ്‌ ഭവനിലെത്തും. രണ്ടാം തീയതി രാവിലെ 10.10ന്‌ ചെന്നൈയിലേക്ക്‌ പോകും.