ദിലീപ് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും? പൊലീസിന്റെ നീക്കം അതുതന്നെ!

ചൊവ്വ, 29 ഓഗസ്റ്റ് 2017 (10:51 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വന്നു. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ആരാധകരേയും കുടുംബത്തേയും നിരാശയിലാഴ്ത്തിയാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഇതോടെ ദിലീപിന്റെ ഇത്തവണത്തെ ഓണം ജയിലിനുള്ളില്‍ തന്നെയെന്ന് ഉറപ്പായി.
 
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതു കണക്കിലെടുത്താണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. സീല്‍ ചെയ്ത കവറില്‍ ഹാജരാക്കിയ തെളിവുകളില്‍ ചില സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് സൂചന.
 
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന പ്രതികളുടെ മൊഴി വിശ്വാസതയില്‍ എടുത്തിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, ദിലീപിന് ഒരിക്കലും ജാമ്യം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് പൊലീസ് ഇത്തരം കഥകള്‍ ഉന്നയിക്കുന്നതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
 
ഇത് രണ്ടാമതാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ മുന്നില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത്. ഒന്ന്, സുപ്രീം കോടതിയെ സമീപിക്കം. അതല്ലെങ്കില്‍ ഓണം അവധിക്കു ശേഷം ഹൈക്കോടതി ബഞ്ചുകള്‍ മാറുന്ന സഹചര്യത്തില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവും. 
 
ഇതിനിടെ ഇനി ഒരിക്കല്‍ കൂടി ദിലീപ് ജാമ്യത്തിനായി (ഹൈക്കോടതിയിലോ സുപ്രിം‌കോടതിയിലോ) അപേക്ഷ സമര്‍പ്പിക്കും മുന്‍പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അങ്ങനെ വന്നാല്‍ കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ വരെ ദിലീപ് അകത്ത് കിടക്കേണ്ടി വരും. വര്‍ഷങ്ങളോളം.
 
അതേസമയം അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകള്‍ എല്ലാം വിചാരണ വേളയില്‍ തള്ളിപോകുമെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആത്യന്തികമായി ദിലീപ് നിരപരാധിയായി പുറത്തുവരുമെന്ന് തന്നെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍