താൻ പറഞ്ഞത് രാഷ്ട്രീയകാര്യങ്ങൾ, അതിനെ വ്യക്തിപരമായ അധിക്ഷേപമാക്കിയത് രാജ്മോഹൻ; ഉണ്ണിത്താന്റെ നീക്കത്തിന് പിന്നിൽ ഒരാളുണ്ടെന്ന് മുരളീധരൻ

വെള്ളി, 30 ഡിസം‌ബര്‍ 2016 (07:31 IST)
താന്‍ പറഞ്ഞത് രാഷ്ട്രീയകാര്യങ്ങളാണ്. അതിനെ രാഷ്ട്രീയപരമായി പരാമര്‍ശിക്കാതെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുകയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെയ്തത്. ഉണ്ണിത്താന്റെനീ നീക്കത്തിന് പിന്നിൽ ആളുണ്ടെന്നും അതാരാണെന്ന് തനിക്കറിയാമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ദോഹയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ‘ഇന്‍കാസി'ന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗുണത്തിനായി ഉന്നയിച്ച വിമര്‍ശനങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണം. അതിന് പകരം കോണ്‍ഗ്രസിലുണ്ടായത് വ്യക്തിഹത്യക്കുള്ള ശ്രമമാണ്. ഉണ്ണിത്താന്റെ നീക്കത്തിന് പിന്നിൽ ആരാണെന്ന് അറിയാമെങ്കിലും അത് താൻ പറയുന്നത് ശരിയല്ല. സാധാരണ അങ്ങനെ ഉള്ളവര്‍ ആരാണെന്ന് അവരുടെ മുഖത്തുനോക്കി പറയുന്നതാണ് തന്റെ ശീലം. എന്നാല്‍, ആളുടെ പേര് പറഞ്ഞാല്‍ അച്ചടക്ക ലംഘനമാകുമെന്നുള്ളതിനാല്‍ അത് പൊതുസ്ഥലത്ത് പറയുന്നില്ല.
 
എന്നാല്‍, പറയാന്‍ അവസരം കിട്ടുന്ന പാര്‍ട്ടിവേദികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയുന്നത് പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും എന്ന് കരുതിയാണ് താന്‍ കോഴിക്കോട്ട് നടന്ന കെ കരുണാകരന്‍ അനുസ്മരണത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞതെന്ന് മുരളീധരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക