സാമ്പത്തിക നില പരിതാപകരമാണ്. പ്രശ്നങ്ങളിലൂടെ മാത്രം കടന്നുപോകുന്ന സാമ്പത്തിക രംഗത്ത് ധനമന്ത്രിക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയുമാണു ഐസക് ബജറ്റിന്റെ താളം തെറ്റിച്ചത്. നോട്ട് അസാധുവാക്കൽ സൃഷ്ടിച്ച പ്രശ്നങ്ങൾ ഇപ്പോഴും നിലച്ചിട്ടില്ല എന്നതാണ് സത്യം. ജിഎസ്ടി ഏതു തരത്തിലാണു സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല.
അതേസമയം, ജനപ്രിയബജറ്റ് പ്രഖ്യാപിച്ച് പിടിച്ചു നിൽക്കുക എന്നത് ധനമന്ത്രിയെ സംബന്ധിച്ച് പ്രാധാന്യം ഏറിയതാണ്. അതിനായി വികസനപദ്ധതികൾക്ക് പണം കണ്ടെത്താൻ ഇത്തവണ ബജറ്റ് കിഫ്ബിയെ കൂടുതൽ ആശ്രയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 11000 കോടിയോളം രൂപയുടെ പദ്ധതികളാണ് ബജറ്റ് പിന്നാലെയുള്ള രണ്ടാമത്തെ യോഗത്തിൽ പരിഗണിക്കുന്നത്. ഈ പദ്ധതികൾക്കുള്ള പണം കണ്ടെത്തേണ്ട സമയമാകുമ്പോഴേക്കും കിഫ്ബിയെ ശക്തമായ ധനകാര്യസ്ഥാപനമാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.