കേരള ബജറ്റ് 2017: പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്, അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം

വെള്ളി, 3 മാര്‍ച്ച് 2017 (10:26 IST)
ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കത്തിന്റെ ഭാഗമായി പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി. റബ്കോ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സഹകരണ ബാങ്ക് രൂപീകരിക്കും. കൂടാതെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാ‍ക്കി. 
 
കെഎസ്ഇബി ശൃംഖലയിലൂടെ ഫൈബർഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഒന്നര വർഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപയാണ് ചെലവഴിക്കുക. ബീഡി തൊഴിലാളികളുടെ ക്ഷേമത്തിനായി 20 കോടി രൂപ ചെലവഴിക്കും. കൈത്തറി രംഗത്ത് അസംസ്കൃത ഉൽപന്നങ്ങൾ വാങ്ങാനായി 11 കോടി രൂപ വകയിരുത്തിയതായും എല്ലാ സ്കൂൾ യൂണിഫോമുകളിലേക്കും കൈത്തറി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന റബർ വിലസ്ഥിരതാ പദ്ധതി തുടരുമെന്ന് ധനമന്ത്രി. ഇതിനായി 500 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. കൂടാതെ എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും നവീകരിക്കുമെന്നും ഭിന്നശേഷിയുള്ളവര്‍ക്ക് 5 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയിൽ സംവരണം ഏര്‍പ്പെടുത്തുമെന്നും ഐസക് പറഞ്ഞു. കൺസ്യൂമർ ഫെഡിന് 150 കോടിയും ഹോർട്ടികോർപ്പിന് 30 കോടിയും വിഎഫ്പിസികെയ്ക്ക് 40 കോടിയും സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപയും വകയിരുത്തി
 
കാര്‍ഷിക മേഖലാ അടങ്കലിന് 2106 കോടിയും ബാര്‍ബര്‍ ഷോപ്പ് പരിഷ്‌ക്കരണത്തിനയി 2.7 കോടിയും നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു. കയർ മാട്രസ് ഡിവിഷന് രൂപ നൽകും. കയർമേഖലയ്ക്ക് 128 കോടി രൂപ വകയിരുത്തി. കയർ സഹകരണ മേഖലയിൽ നിന്ന് സർക്കാർ നേരിട്ട് കയർ സംഭരിക്കുമെന്നും 2017–18 ൽ നൂറു ചകിരി മില്ലുകൾ കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക