ബാംഗ്ലൂരിന്റെ പ്രതീക്ഷകൾ തല്ലി തകർത്ത അവസാന ഓവർ, വാംഖഡെയിൽ ജഡ്ഡു ഷോ

ഞായര്‍, 25 ഏപ്രില്‍ 2021 (17:53 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 192 റണ്‍സ് വിജയലക്ഷ്യം. ഓപ്പണർമാരായ ഫാഫ് ഡു പ്ലെസിസ് (50), റിതുരാജ് ഗെയ്‌ക്‌വാദ് (33) എന്നിവർ നൽകിയ മികച്ച തുടക്കം രവീന്ദ്ര ജഡേജയുടെ കലാശക്കൊട്ട് കൊണ്ട് അവസാനിക്കുന്നതായിരുന്നു വാംഖഡെയിലെ കാഴ്‌ച.
 
ചെന്നൈക്കായി മികച്ച ഓപ്പണിങ് കാഴ്‌ച്ചവെച്ച ഡുപ്ലെസിസ്-റിതുരാജ് സഹ്യം ആദ്യ വിക്കറ്റിൽ 74 റൺസാണ് നേടിയത്. തുടർന്ന് ക്രീസിലെത്തിയ സുരേഷ്‌ റെയ്‌ന 24 റൺസ് എടുത്തുപുറത്തായപ്പോൾ ടീം സ്കോർ 111/2. പതിനഞ്ചാം ഓവറിൽ 142 ന് 4 എന്ന നിലയിലെത്തിയെങ്കിലും ചെന്നൈ ഇന്നിങ്സിന്റെ വേഗത കുറഞ്ഞു.
 
എന്നാൽ അവസാന ഓവർ എറിയാനെത്തിയ ഹർഷൽ പട്ടേലിനെ ആദ്യ ബോളിൽ അതിർത്തി കടത്തിയ രവീന്ദ്ര ജഡേജ വരാനിര‌ക്കുന്ന റൺവിരുന്നിന്റെ സൂചന നൽകി. ആദ്യ പന്തിന് പിറകെ രണ്ടാം പന്തും അതിർത്തിക്ക് പുറത്തേക്ക്. നോ ബോൾ ആയ മൂന്നാം പന്തിലും സിക്‌സ് നേടിയ താരം ഫ്രീ ഹിറ്റിലും സി‌ക്‌സ് നേടി.
 
നാലാം പന്തിൽ ഡബിൾ നേടിയ ജഡേജ സ്ട്രൈക്ക് നിലനിർത്തി. അഞ്ചാം പന്തിൽ വീണ്ടും സിക്‌സ്. ആറാം പന്തിൽ നേടിയ ബൗണ്ടറിയോടെ ഒരോവറിൽ പിറന്നത് 37 റൺസ്. ഇതോടെ ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുക്കുന്ന ബൗളറെന്ന നാണക്കേടിന്റെ റെക്കോർഡും ഹർഷൽ പട്ടേൽ സ്വന്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍