ഓപ്പണർമാരായ കെ.എൽ.രാഹുൽ (പൂജ്യം), പത്തും നിസങ്ക (ഒന്ന്) എന്നിവർ അതിവേഗം കൂടാരം കയറിയെങ്കിലും നാലാമനായി ക്രീസിലെത്തിയ സമീർ റിസ്വി അർധ സെഞ്ചുറി നേടി ടീമിനെ ജയത്തിലെത്തിച്ചു. 47 പന്തിൽ അഞ്ച് ഫോറും നാല് സിക്‌സും സഹിതം റിസ്വി 70 റൺസുമായി പുറത്താകാതെ നിന്നു. ട്രിസ്റ്റൺ സ്റ്റബ്‌സ് 32 പന്തിൽ പുറത്താകാതെ 39 റൺസെടുത്തു.
ലുങ്കി എങ്കിടി, ടി നടരാജൻ എന്നിവരുടെ ബൗളിങ് മികവാണ് ലഖ്‌നൗവിന്റെ ഇന്നിങ്‌സ് കുഞ്ഞൻ സ്‌കോറിൽ ഒതുക്കിയത്. എങ്കിടി 3.4 ഓവറിൽ 27 വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നടരാജൻ നാല് ഓവറിൽ 29 നു മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് നാല് ഓവറിൽ 31 വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അക്‌സർ പട്ടേലിനു ഒരു വിക്കറ്റ്. 25 പന്തിൽ 36 റൺസെടുത്ത അബ്ദുൾ സമദ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. മിച്ചൽ മാർഷ് 28 പന്തിൽ 35 റൺസെടുത്തു. റിഷഭ് പന്ത് (ഒൻപത് പന്തിൽ ഏഴ്) നിരാശപ്പെടുത്തി.