35 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്ക; പടിയിറങ്ങും മുമ്പ് ഒബാമയും അത് ശരിവെച്ചു

വെള്ളി, 30 ഡിസം‌ബര്‍ 2016 (08:35 IST)
35 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനാവശ്യമായി ഇടപെട്ടുവെന്ന ആരോപണത്തെതുടർന്നാണ് അമേരിക്ക ഇവരെ പുറത്താക്കിയത്. വാഷിങ്ടണിലുള്ള റഷ്യന്‍ എബസി, സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടാണ് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത്.
 
റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലേയും മെരിലാന്‍ഡിലേയും സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടിരിക്കണമെന്നാണ് അമേരിക്ക ഇവരോട് നിർദേശിച്ചിരിക്കു‌ന്നത്. യതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി. 
 
ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ രാഷ്ട്രീയ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്തുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തിലാണ് കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, അമേരിക്കന്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും റഷ്യ- അമേരിക്ക ബന്ധം തകര്‍ക്കാനാണ്  അമേരിക്ക ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക