കടല്‍ക്കൊലക്കേസ്: രാജ്യാന്തരട്രിബ്യൂണല്‍ വിധിക്കെതിരെ ഇറ്റലി അന്താരാഷ്ട്ര കോടതിയിലേക്ക്

ചൊവ്വ, 25 ഓഗസ്റ്റ് 2015 (14:17 IST)
കടൽക്കൊലക്കേസിൽ ഇന്ത്യയില്‍ തടവിലുള്ള തങ്ങളുടെ നാവികനെ മോചിപ്പിക്കാന്‍ രാജ്യാന്തര മാരിടൈം ട്രിബ്യൂണല്‍ ഇടപെടാത്തതില്‍ ഇറ്റലിക്ക് കടുത്ത അതൃപ്തി. കേസില്‍ നാവികനെ വിട്ടുകിട്ടണമെന്ന് കാണിച്ചുകൊണ്ട് ഇറ്റലി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇന്ത്യയും  ഇറ്‍റലിയും താത്ക്കാലികമായി കോടതി  നടപടികൾ  നിർത്തിവയ്ക്കണമെന്ന രാജ്യാന്തര  ട്രൈബ്യൂണലിന്‍റെ  ഉത്തരവ് അംഗീകരിച്ചെങ്കിലും സാൽവത്തോറ ജിറോണിനെ  മോചിപ്പിക്കാൻ  തയ്യാറാവാത്ത ട്രൈബ്യൂണലിന്‍റെ  നടപടിയിൽ ഇറ്റലിക്ക് കടുത്ത അതൃപ്തിയുണ്ട്.

ഇതോടെ  കടൽക്കാല കേസ്  അനന്തമായി നീളുമെന്നുറപ്പായി. നാവികർക്ക്  മാനുഷിക പരിഗണന ലഭിച്ചെങ്കിലും ഇത്തരത്തിലുള്ള  ഒരുവിധി  തീരെ  പ്രതീക്ഷിച്ചില്ലെന്നും  ഇറ്‍റാലിയൻ  പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട്  കൂടുതൽ വിവരങ്ങൾ അടുത്തമാസം 24ന്  നൽകാനാണ്   ജർമ്മനിയിലെ  ഹാംബർഗിൽ  ചേർന്ന  ട്രൈബ്യൂണൽ  നിർദേശിച്ചത്.

എന്നാല്‍ കേസ് രാജ്യാന്തര ട്രിബ്യൂണല്‍ പരിഗണിക്കാന്‍ സാധ്യതയില്ല. ഒരു കേസ് രാജ്യാന്തര കോടതി പരിഗണിക്കണമെന്നുണ്ടെങ്കില്‍ ആ കേസിലെ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ സമ്മതിച്ചിരിക്കണം. ഇന്ത്യ രാജ്യത്തിനു പുറത്ത് കേസ് പോകുന്നത് അംഗീകരിക്കാത്തതിനാല്‍ ഹേഗിലെ അന്താരാഷ്ട്ര കോടതി കടല്‍ക്കൊലക്കേസ് പരിഗണിച്ചേക്കില്ല.

വെബ്ദുനിയ വായിക്കുക