സുമാത്രയില്‍ 6.6 തീവ്രതയില്‍ ഭൂകമ്പം; 2004 ല്‍ സുനാമിക്ക് കാരണം ഇങ്ങനെയൊരു ഭൂചലനം

വെള്ളി, 14 മെയ് 2021 (15:22 IST)
സുമാത്ര ദ്വീപില്‍ 6.6 റിക്ടര്‍ സ്‌കെയില്‍ തീവ്രതയില്‍ ഭൂചനം റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലെ ദ്വീപാണിത്. ജെര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് (6.21 മൈല്‍സ് ദൂരെ) ഭൂചലനം നടന്നത്. സുനാമി തിരമാലകള്‍ സൃഷ്ടിക്കാനുളള ശക്തി ഈ ഭൂചലനത്തിനു ഇല്ലെന്നാണ് ഇന്തോനേഷ്യയിലെ വെതര്‍ ആന്‍ഡ് ജിയോഫിസിക്‌സ് ഏജന്‍സിയായ ബിഎംകെജി പറയുന്നത്. 
 
2004 ഡിസംബര്‍ 26 ന് സുനാമി ദുരന്തത്തിനു കാരണമായത് ഇപ്രകാരമുള്ള ഒരു ഭൂചലനമാണ്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്. സുമാത്ര ദ്വീപില്‍ തന്നെയായിരുന്നു ഈ ഭൂചലനം. രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് എന്നിങ്ങനെ ഒന്‍പത് രാജ്യങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടത്. സുമാത്രയുടെ തീരപ്രദേശത്ത് 20 സെക്കന്‍ഡ് നേരത്തേയ്ക്ക് ചലനമുണ്ടായി എന്നും ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഓടിയെന്നും ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു. 
 
2014 ല്‍ സുമാത്ര ദ്വീപുകളെ പിടിച്ചുകുലുക്കിയ ഭൂകമ്പം സുനാമിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. 

അതേസമയം, അറബിക്കടലില്‍ ഇന്നലെ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. ഇന്ന് ഉച്ചയോടെയാണ് ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയത്. രാത്രിയോടെയാണ് തീവ്രത കൈവരിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ന്യൂനമര്‍ദത്തിനു ശക്തിയും വേഗതയും കൂടുതലാണെന്നാണ് വ്യക്തമാകുന്നത്. ഈ തീവ്രന്യൂനമര്‍ദം നാളെ പുലര്‍ച്ചയോടെ ടൗട്ടെ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. ഞായറാഴ്ചയോടെ മാത്രമേ തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറൂ എന്നാണ് നേരത്തെ ഉണ്ടായിരുന്ന അറിയിപ്പ്. ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ കേരളത്തില്‍ മഴ തുടരും. ശക്തമായ കാറ്റുണ്ടാകും. കര്‍ണാടക തീരത്തുവച്ചായിരിക്കും ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി മാറുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍