സോമലതയുടെ രസം നുകരാന്‍ തയ്യാറാണോ ? എങ്കില്‍ യൗവ്വനം നിങ്ങളെ വിട്ടുപോകില്ല !

വ്യാഴം, 6 ജൂലൈ 2017 (11:09 IST)
ചെറുപ്പം കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിന് ഏറ്റവും മികച്ചൊരു മാര്‍ഗമാണ് സോമലതയുടെ രസം സേവിക്കുകയെന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. എക്കാലത്തും നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ പോലും സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നുവെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.  
 
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് പിന്നീട് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്തായിരുന്നു മുനിമാര്‍ അവരുടെ ആരോഗ്യം സംരക്ഷിച്ചിരുന്നതെന്നും പറയുന്നു.
 
സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു.  അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്‍ത്താവുന്നതുമാണ്. 
 
ആഴം കുറഞ്ഞതും വിസ്താരമേറിയതും വൃത്താകൃതിയിലുമുള്ള പാത്രങ്ങളിലാണ് സേമലത വളര്‍ത്തേണ്ടത്. വല്ലപ്പോഴും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ട ആവശ്യമേയുള്ളൂ സോമലതയ്ക്ക്. സൂര്യപ്രകാശം വളരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.

വെബ്ദുനിയ വായിക്കുക