നിപ്പ വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിങ്കള്‍, 21 മെയ് 2018 (08:50 IST)
ഒരു നാടിനെയാകെ ഭീതിയിലാഴ്‌ത്തിയ പനിപടർത്തുന്നത് നിപ്പാവൈറസ് ആണെന്ന് സ്ഥിരീകരണമുണ്ടായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണു വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ നിപ്പാ വൈറസ് എന്താണെന്നും അത് എങ്ങനെ പകരുന്നു തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ല.
 
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കു പകരുന്ന അസുഖമായ നിപ്പാവൈറസ് വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. ജനങ്ങൾ കരുതൽ പുലർത്തുകയും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
 
1. രോഗബാധയുള്ളവരെ പരിചരിക്കുന്നവരിലും അവരോട് അടുത്ത സമ്പർക്കം പുലർത്തുന്നവരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അവരോട് ഇടപഴകുമ്പോൾ കൈയ്യുറകളും മാസ്കും ധരിക്കാൻ ശ്രദ്ധിക്കുക.
2. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ പാടില്ല.
3. വവ്വാലോ മറ്റ് പക്ഷികളോ കഴിച്ച് ഉപേക്ഷിച്ച പഴങ്ങളും മറ്റും യാതൊരു കാരണവശാലും കഴിക്കാൻ പാടില്ല. കൂടാതെ പഴവർഗ്ഗങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയതിന് ശേഷം മാത്രം കഴിക്കുക.
4. തുറന്നുവച്ചിരിക്കുന്ന പാനീയങ്ങളും (കള്ള് തുടങ്ങിയവ) മറ്റും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധപുലർത്തണം. കഴിവതും ഇങ്ങനെയുള്ള പാനീയങ്ങൾ കുടിക്കാതിരിക്കാൻ ശ്രമിക്കുക.
5. രോഗിയുമായി ഇടപഴകിയാൽ കൈകൾ ചൂടുവെള്ളം, സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുക.
6. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് രോഗികളുടെ ശരീര സ്രവങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ രോഗിയുമായുള്ള അടുത്ത ഇടപഴകൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.
7. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ട സാധനസാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക. വസ്‌ത്രങ്ങൾ കഴുകുകയും ഉണക്കുകയും ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക