ആശങ്ക ശക്തമാക്കി നിപ്പാ വൈറസ്; മരണസംഖ്യ ഒമ്പതായി - രോഗികളെ പരിചരിച്ച നഴ്സും മരിച്ചു

തിങ്കള്‍, 21 മെയ് 2018 (07:42 IST)
കോഴിക്കോട് പേരാമ്പ്രയില്‍ പനിബാധിച്ച് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒമ്പതായി. പനിബാധിച്ചവരെ പരിശോധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സും കോഴിക്കോട് ചെമ്പനോട്  സ്വദേശിനിയുമായ ലിനിയാണ് ഇന്ന് മരിച്ചത്.

ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ ആരോഗ്യവകുപ്പ് ദഹിപ്പിച്ചു. വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനാണ് നടപടി.

പനിമരണത്തിന് കാരണം നിപ്പാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണു വൈറസ് സ്ഥിരീകരിച്ചത്.

കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതം മരിച്ചു. തലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണ​കാരണമെന്നാണ് വിവരം മുന്നിയൂര്‍, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്.‌ ഇവരില്‍ ഏഴ് പേരിൽ രണ്ട് പേരുടെ നില അതീവഗുരുതരമാണ്.

സ്രവങ്ങളിലൂടെയാണ് നിപ്പാ വൈറസ് പകരുക.പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിൽ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. വാവലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം.

പേരാബ്ര ഉൾപ്പടെയുള്ള സ്ഥലങ്ങൾ ആരോഗ്യമന്ത്രി കെകെ ശൈലജയും കേന്ദ്ര സംഘവും ഇന്ന് സന്ദർശിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍