സുന്ദരിമാര്‍ പുകവലിച്ചാല്‍

തിങ്കള്‍, 2 മാര്‍ച്ച് 2009 (19:23 IST)
പബ്ബ് ഡാന്‍സ്, വെള്ളമടി, ഡേറ്റിംഗ്, പുകവലി...ആധുനിക കാലത്തിലേക്ക് ക്യാറ്റ് വോക്കില്‍ നടന്നെത്തിയ പുതിയ സുന്ദരിമാരുടെ, സമയം കൊല്ലാനുള്ള വിനോദങ്ങളാണ് മേല്‍‌പറഞ്ഞതെല്ലാം. ഇതില്‍ ഇന്നത്തെ യുവസുന്ദരികള്‍ ഏറ്റവും കൂടുതല്‍ അടിമപ്പെട്ടിരിക്കുന്നത് പുകവലിക്ക് അഥവാ സിഗരറ്റ് വലിക്കാണ്.

ഇനി പെണ്‍ പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്...

ഇപ്പോള്‍ ലോകത്ത് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം 1.1 ബില്യണ്‍ ആണ്. ലോക ആരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇപ്പോഴത്തെ നില ഇങ്ങനെ തുടരുകയാണെങ്കില്‍ 2025 ആകുമ്പോഴേക്കും പുകവലിക്കാരുടെ എണ്ണം 1.64 ബില്യണ്‍ ആകും. പ്രധാനമായും വികസ്വര രാഷ്‌ട്രങ്ങളിലായിരിക്കും ഇതു കൂടുതലായി ഉണ്ടാകുക. ഓരോ വര്‍ഷവും പുകവലി സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് നാല് മില്യണ്‍ ആള്‍ക്കാര്‍ ആണ് മരിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്ത് ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ മൂന്നാമത് ഏറ്റവും അധികം പുകയില ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പുകയില ഉപഭോഗത്തിലും ഇന്ത്യ പിന്നിലല്ല. പാശ്ചാത്യ സംസ്കാരത്തിന്‍റെ ചുവടു പിടിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഇന്ത്യയില്‍ പെണ്‍ പുകവലിക്കാര്‍ ഏറി വന്നത്.

യൌവനത്തില്‍ ഒരു ആവേശത്തോടെ തുടങ്ങുന്ന പുകവലി മധ്യവയസ് കഴിയുമ്പോള്‍ കഠിനരോഗങ്ങള്‍ക്കടിപ്പെട്ട് കഴിയുമ്പോഴാണ് നിര്‍ത്താന്‍ തോന്നുക. പക്ഷേ അപ്പോഴേക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കും. ശ്വാസകോശ ക്യാന്‍സര്‍, ഗര്‍ഭാശയ രോഗങ്ങള്‍, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ മൂലം ക്ലേശിച്ചു തുടങ്ങുമ്പോളായിരിക്കും പുകയില എന്ന മാഹവിഷത്തിന്‍റെ അരുതാത്ത ചെയ്തികളെക്കുറിച്ച് ഓര്‍ക്കുക. പുകവലിക്കുന്ന സ്ത്രീകളില്‍ 75 ശതമാനം പേരും സ്തനാര്‍ബുദം വരാനുള്ള സാധ്യതയ്ക്ക് വിധേയരാണ്.

പ്രധാനമായും 25 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്കിടയിലാണ് പുകവലി കണ്ടുവരുന്നത്. ഒരു തമാശയ്ക്ക് തുടങ്ങുന്ന പുകവലി പിന്നീട് ഒഴിവാക്കാന്‍ കഴിയാതെ വളരുന്നതാണ് പ്രശ്നം. പുകവലി ആദ്യം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ വിഷാദ രോഗം, ഉല്‍ക്കണ്ഠ തുടങ്ങി ഒട്ടനവധി മാനസിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, അവ രണ്ടുമൂന്നു ദിവസം മാത്രമേ കാണുകയുള്ളൂ. പിന്നെ സാവധാനം സാധാരണ ജീവിതത്തിലേക്ക് എത്താന്‍ കഴിയും. അതിനാല്‍, ഒന്നു മനസു വെച്ചാ‍ല്‍ ഈ ദുശ്ശീലത്തില്‍ നിന്നും സുന്ദരമായി മുക്തി നേടാവുന്നതേ ഉള്ളൂ.

വെബ്ദുനിയ വായിക്കുക