പന്നിപ്പനി എന്തുകൊണ്ട് മനുഷ്യരില്‍?

ബുധന്‍, 29 ഏപ്രില്‍ 2009 (20:34 IST)
ലോകം മറ്റൊരു വൈറസ് രോഗത്തിന്‍റെ പിടിയിലേക്ക്. മെക്സിക്കോയില്‍ തുടങ്ങിയ 'പന്നിപ്പനി' (സ്വൈന്‍ ഫ്‌ളൂ) ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേക്കും പടരുന്നു. അമേരിക്ക, ന്യൂസിലന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളൊക്കെ വൈറസ് ഭീതിയിലാണ്. മധ്യേഷ്യയിലേക്കും ഏഷ്യാ പസഫിക്കിലേക്കും പന്നിപ്പനി വൈറസ് പടര്‍ന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്ത് ഇതിന് മുമ്പും മൃഗങ്ങള്‍ വഴി പടരുന്ന വൈറസ് ഭീതി പരത്തിയിട്ടുണ്ട്. അന്നൊക്കെ നാം കണ്ട ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ്‌ മെക്‌സിക്കോയില്‍ നിന്നും സമീപ രാഷ്ട്രങ്ങളില്‍ നിന്നും ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ മാസ്‌ക്‌ ധരിച്ചിരിക്കുന്നു. ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുഹാളുകളും പാര്‍ക്കുകളും പൊതുഭക്ഷണശാലകളുമെല്ലാം അടഞ്ഞു കിടക്കുന്നു. എന്തിന് ചുംബനം പോലും വിലക്കിയിരുന്നു. സ്നേഹപൂര്‍വം കൈയില്‍ ചുംബിക്കുന്നത് പോലും ലബനനില്‍ വിലക്കിയതായാണ് റിപ്പോര്‍ട്ട്.

വിനോദസഞ്ചാര മേഖലകളെല്ലാം പ്രതിസന്ധിയിലായി. ഇതോടെ ടൂറിസവുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിവിലകള്‍ പോലും ഇടിഞ്ഞിരിക്കുകയാണ്. എല്ലാത്തിനും കാരണം പന്നിപ്പനി. മൃഗങ്ങള്‍ വഴി മനുഷ്യരിലെത്തിയ ഈ വൈറസിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആലോചനയിലാണ് ലോകം. ലോകാരോഗ്യ സംഘടനയും വൈദ്യരംഗത്തെ വിദ്ഗ്ധരും ഇക്കാര്യത്തെക്കുറിച്ച് വിശകലനം നടത്തുന്നു.

മൃഗങ്ങളില്‍ മാത്രം കണ്ടിരുന്ന ഇത്തരം വൈറസുകള്‍ മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാര്‍സ് എന്ന വൈറസ് മനുഷ്യ സമൂഹത്തിന് ഭീതി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മുപ്പതോളം പുതിയ വൈറസുകള്‍ ആരോഗ്യ മേഖലയ്ക്ക് ഭീഷണി സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എബോള ഐവറികോസ്‌റ്റ്‌, ആന്‍ഡിസ്‌ വൈറസ്‌, ഹെപ്പറ്റിറ്റിസ് ‌- എഫ്‌, ജി, പൈറൈറ്റില്‍, ബ്ലാക്ക്‌ ലഗൂണ്‍ വൈറസ്‌, നിപാ, ഒസ്‌കാര്‍ വൈറസ്‌, പക്ഷിപ്പനി, ഭ്രാന്തിപശു രോഗം ഒടുവിലിതാ പന്നിപ്പനി.

എന്നാല്‍ ഈ വൈറസുകളെല്ലാം വര്‍ഷങ്ങളായി പ്രകൃതിയില്‍ ഉള്ളവ തന്നെയാണ് എന്നതാണ് സത്യം. പിന്നെ എന്തുകൊണ്ട് ഇത്തരം വൈറസുകള്‍ ഒരു രാജ്യത്ത് പെട്ടെന്ന് മനുഷ്യരെ ആക്രമിക്കുന്നു? ഇതിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ ഒരു പഠനത്തിനും സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്തായലും ഒന്നുറപ്പാണ്, മനുഷ്യന്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയതോടെയാണ് മൃഗങ്ങളില്‍ മാത്രം കണ്ടിരുന്ന ഈ വൈറസുകള്‍ മനുഷ്യനിലേക്ക് കുടിയേറിയത്. അടുത്തിടെ പടര്‍ന്ന മിക്ക വൈറസുകളും കാട്ടുമൃഗങ്ങളിലും പക്ഷികളിലും നേരത്തെ കണ്ടെത്തിയിരുന്നതാണ്. വനങ്ങള്‍ നശിച്ചതോടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ചേക്കേറിയ പക്ഷിമൃഗാദികള്‍ വഴി മാരകമായ വൈറസുകളും പടരുകയായിരുന്നു.

പന്നിപ്പനി ബാധിച്ച് 160 പേര്‍ മരിച്ചെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇനി എത്രപേരെ കൂടി ഈ വൈറസ് കൊന്നുടുക്കുമെന്ന് ആര്‍ക്കും പറയാനാകുന്നില്ല. വൈറസ് അതിര്‍ത്തികള്‍ ഭേദിച്ച് പടരുകയും ചെയ്യുന്നു.

എച്ച്1 എന്‍1 എന്ന വൈറസിന്‍റെ മറ്റൊരു രൂപമാണ് പന്നിപ്പനിയായി പടര്‍ന്നിരിക്കുന്നത്‌. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്‍റെയും പന്നികളില്‍ കാണപ്പെടുന്ന വൈറസുകളുടെയും ജനിതക അംശങ്ങള്‍ അടങ്ങിയ വൈറസാണ് മെക്സിക്കോയില്‍ കണ്ടെത്തിയിരിക്കുന്നത്‌. നേരത്തെ ഇത്തരം ജനിതക ചേരുവയുള്ള വൈറസുകളെ കണ്ടെത്തിയിട്ടില്ലെന്നാ‍ണ് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്.

ശ്വാസകോശത്തെ ബാധിക്കുന്ന പന്നിപ്പനി വൈറസ് സാധാരണയായി പന്നികളിലാണ് കാണപ്പെടുന്നത്. പന്നികളുമായി അടുത്തിടപഴകുന്നവര്‍ക്കാണ് രോഗം പിടിപെടുന്നത്. മെക്സിക്കോയിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക