എട്ടുനിലയില്‍ പൊട്ടിയിട്ടും ഡല്‍ഹി കോച്ചിന്റെ കലിപ്പ് തീരുന്നില്ല; ബ്ലാസ്‌റ്റേഴ്‌സിനെതിരെ സംബ്രോട്ട

വ്യാഴം, 15 ഡിസം‌ബര്‍ 2016 (16:26 IST)
മത്സരശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ചില താരങ്ങള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ ജിയാന്‍ലൂക്ക സംബ്രോട്ട രംഗത്ത്.

എതിര്‍ ടീമില്‍ നിന്ന് ബഹുമാനം മാത്രമെ ആവശ്യപ്പെടുന്നുള്ളൂ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാറ്റജയപ്പെട്ട ടീമിനോട് മോശമായിട്ടാണ് ചില ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പെരുമാറിയത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും സംബ്രോട്ട പറഞ്ഞു.

പത്തു പേരുമായി കളിച്ച ഡല്‍ഹി മികച്ച പ്രകടനമാണ് നടത്തിയത്. അവരുടെ പോരാട്ടവീര്യം അവിശ്വസനീയമായിരുന്നു. ഇവരോട് താന്‍ നന്ദി പറയുന്നു. കൂടെ പ്രവര്‍ത്തിച്ച കോച്ചിംഗ് സ്റ്റാഫുകളോടും ക്ലബ്ബിലെ മറ്റ് അംഗങ്ങളോടും കാണികളോടും നന്ദിയുണ്ട്. അടുത്ത സീസണിലും ഡല്‍ഹിക്കൊപ്പം ഉണ്ടാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഈ തീരുമാനം വേഗത്തിലായാല്‍ മാത്രമെ അടുത്ത തവണ കപ്പ് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുന്‍ ഇറ്റാലിയന്‍ താരവുമായിരുന്ന സംബ്രോട്ട പറഞ്ഞു.

അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ 3–0 എന്ന സ്കോറിനാണ് കൊമ്പന്മാര്‍ ഡൽഹിയെ മറികടന്നത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ അത്ലറ്റിക്കോ ഡി കോൽക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

വെബ്ദുനിയ വായിക്കുക