'അസാധാരണം, അവിശ്വസനീയം'; അനിയന്‍മാരുടെ തോല്‍വിയില്‍ പ്രതികരിച്ച് മെസി

രേണുക വേണു

വ്യാഴം, 25 ജൂലൈ 2024 (08:50 IST)
പാരീസ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീന മൊറോക്കോയോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ പ്രതികരണവുമായി ലയണല്‍ മെസി. മത്സരഫലത്തെ 'അസാധാരണം' എന്നാണ് മെസി വിശേഷിപ്പിച്ചത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ പിരിഞ്ഞ മത്സരം പിന്നീട് മൊറോക്കോ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അര്‍ജന്റീന അവസാന മിനിറ്റില്‍ നേടിയ സമനില ഗോള്‍ റഫറി മത്സരശേഷം പിന്‍വലിച്ചു. ഇതാണ് മെസി അടക്കമുള്ളവരെ ഞെട്ടിച്ചത്. 
 
അര്‍ജന്റീന പരിശീലകന്‍ മഷറാനോയും റഫറിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. 'ഇങ്ങനെയൊരു വലിയ സര്‍ക്കസ് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല' എന്നാണ് മഷറാനോ മത്സരശേഷം പ്രതികരിച്ചത്. 
 
രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ അധിക സമയത്താണ് സൂഫിയാനിലൂടെ മൊറോക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. 49-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂഫിയാനും മൊറോക്കോയും ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 68-ാം മിനിറ്റില്‍ ഗിയുലിയാനോ സിമിയോണിയിലൂടെ അര്‍ജന്റീനയുടെ ആദ്യ മറുപടിയെത്തി. പിന്നീട് പല തവണ അര്‍ജന്റീന ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 
 
ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ഇന്‍ജുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ മെദിനയുടെ ഹെഡറില്‍ അര്‍ജന്റീനയ്ക്ക് രണ്ടാം ഗോള്‍ ! ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരശേഷം നടത്തിയ വാര്‍ പരിശോധനയിലൂടെ ഓഫ് സൈഡ് വിധിച്ച് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ റഫറി അസാധുവാക്കി. മാത്രമല്ല കാണികളെ ഒഴിവാക്കി മൂന്ന് മിനിറ്റ് കൂടി മത്സരം നടത്താന്‍ തീരുമാനിച്ചു. 2-1 എന്ന നിലയില്‍ മത്സരം പുനരാരംഭിക്കുകയും ഈ സമയം കൊണ്ട് സമനില ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തതിനാല്‍ മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍