ഏഴ് മണിക്കു ഷൂട്ടിങ്ങിനു വരാന്‍ പറഞ്ഞു, സുരേഷ് ഗോപി എത്തിയത് പതിനൊന്ന് മണിക്ക്; മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യില്ല !

രേണുക വേണു

ശനി, 28 സെപ്‌റ്റംബര്‍ 2024 (12:59 IST)
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ് നാരായണന്‍ നാഗലശ്ശേരി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ സിനിമയിലെല്ലാം നാരായണന്‍ നാഗലശ്ശേരി വര്‍ക്ക് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് മാസ്റ്റര്‍ ബിന്‍ എന്ന ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നാരായണന്‍ നാഗലശ്ശേരി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
സുരേഷ് ഗോപിയുമായി നാല് സിനിമകള്‍ ചെയ്‌തെന്നും താരവുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്നുമാണ് നാരായണന്‍ പറയുന്നത്. സുരേഷ് ഗോപി പറഞ്ഞ സമയത്തിനു സെറ്റില്‍ എത്താത്തതു കാരണം ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയിട്ടുണ്ടെന്നും മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യാറില്ലെന്നും നാരായണന്‍ പറഞ്ഞു. 
 
' സിന്ദൂരരേഖ എന്ന സിനിമയുടെ ഷൂട്ടിങ് വല്ലപ്പുഴ നടന്നുകൊണ്ടിരിക്കുകയാണ്. തലേദിവസം തന്നെ ഞാന്‍ പോയി പറഞ്ഞു രാവിലെ ഏഴ് മണിക്കു ഷൂട്ടിങ് ആരംഭിക്കുമെന്ന്. അവിടെയുള്ള ഒരു വീട്ടിലാണ് സുരേഷ് ഗോപി താമസിക്കുന്നത്. രാവിലെ വിളിച്ച് റെഡി ആയില്ലേ എന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. അന്ന് പതിനൊന്ന് മണിക്കാണ് സുരേഷ് ഗോപി ലൊക്കേഷനില്‍ എത്തുന്നത്. ബാക്കി എല്ലാ ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍മാരും അത്രയും സമയം കാത്തിരിക്കുകയാണ്. കാറില്‍ നിന്ന് സുരേഷ് ഗോപി ഇറങ്ങിയതിനു പിന്നാലെ ക്യാമറമാന്‍ വേണു പാക്കപ്പ് പറഞ്ഞു. ഏഴ് മണി തൊട്ട് അദ്ദേഹവും കാത്തിരിക്കുകയാണല്ലോ. അന്ന് ഒരു സീന്‍ പോലും എടുത്തില്ല. മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യില്ല,' നാരായണന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍