‘ലോകത്തെ ഏത് രാജ്യത്തെ സിനിമയിലും മമ്മുട്ടി എന്ന നടനെ മനോഹരമായി ഉപയോഗിക്കാൻ സാധിക്കും‘- വൈറൽ കുറിപ്പ്

ശനി, 7 സെപ്‌റ്റംബര്‍ 2019 (11:22 IST)
മമ്മൂട്ടിയെന്ന മഹാനടൻ 68ന്റെ മികവിലാണ്. മുപ്പത് വര്‍ഷത്തിലധികമായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം കണ്ടെത്താന്‍ പറഞ്ഞാല്‍ അത് അല്‍പ്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. മമ്മൂട്ടിയെ കുറിച്ച് വിഷ്ണു വിജയ് എഴുതിയ പോസ്റ്റ് കാണാം: 
 
ഒരിക്കൽ മമ്മൂട്ടി ഇങ്ങനെ പറയുകയുണ്ടായി, പൂനെ യൂണിവേഴ്‌സിറ്റിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമാണ് സ്യൂട്ടും കോട്ടുമിട്ട് ഒരു മനുഷ്യന്‍ നടന്നു വരുന്നു. അംബേദ്കറിനെ പോലെ വേഷം ധരിച്ച് അയാളുടെ എതിര്‍ ദിശയിലൂടെ ഞാനും നടന്നു വരുന്നു. അയാൾ കുറച്ചു നേരം എന്നെ നോക്കി പകച്ചു നിന്നു. പെട്ടെന്ന് കരഞ്ഞു കൊണ്ട് വന്ന് എന്റെ കാലില്‍ വീണു. ഞാൻ ഞെട്ടിപ്പോയി, സംഭവിക്കുന്നത് എന്താണ് ഒരു ഊഹവും എനിക്ക് കിട്ടിയില്ല, ഉടനെ അയാള്‍ പറഞ്ഞു
 
'ഞാന്‍ കണ്ടില്ല ബാബ സാഹേബ് നിങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന്, എന്നോട് ക്ഷമിക്കണം'
 
അതെ അംബേദ്കര്‍ അവര്‍ക്ക് ദൈവം തന്നെയാണെന്ന് എനിക്ക് മനസ്സിലായി. 'ഡോ ബാബാസാഹേബ് അംബേദ്കർ' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നടന്ന മമ്മൂട്ടിയുടെ അനുഭവമാണ് മുകളിൽ പറഞ്ഞത്.
 
താരനിര കൊണ്ട് വിശാലമായ ഇന്ത്യൻ സിനിമയിൽ ഒരുനാൾ ലോകം മുഴുവൻ ശ്രദ്ധ ലഭിക്കാൻ ശേഷിയുള്ള അംബേദ്കറിന്റെ ജീവിതം പറയാൻ ജബ്ബാർ പട്ടേൽ മലയാളം ഇൻഡസ്ട്രിയിലേക്ക് മമ്മൂട്ടി എന്ന നടനെ തേടിയെത്തിയത് താരമൂല്യം കൊണ്ട് മാത്രമല്ല. ബയോപിക്കുകളുടെ കാസ്റ്റിംഗിൽ രൂപസാദൃശ്യത്തിനും, ശരീരഭാഷയ്ക്കും മമ്മൂട്ടി എത്രത്തോളം കൃത്യമാണ്, അഥവാ ആ കഥാപാത്രം അയാളിൽ എത്ര ഭദ്രമാണ് എന്ന തിരിച്ചറിവിൽ നിന്നു കൂടിയാണ്.
 
മുൻപോരിക്കൽ പ്രിയ സുഹൃത്ത് റെനീഷ് ( Renish Pn ) മമ്മൂട്ടിയിലെ നടനെ കുറിച്ച് കൃത്യമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. അദ്ദേഹം പറയുന്നു.
 
ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ സിനിമകൾ ഞാൻ കാണാൻ തുടങ്ങിയിട്ട് ഏകദേശം പതിമൂന്ന് വർഷങ്ങളായി. നൂറോളം രാജ്യങ്ങളിലെ സിനിമകൾ ഇതിനകം കണ്ടു കഴിഞ്ഞു. വാൾട്ടർ സാലസിൽ നിന്നും തുടങ്ങുന്ന വലിയൊരു നിര ഇഷ്ട സംവിധായകരായുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകർ രണ്ട് പേരാണ്. ഒന്ന് അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റ്യൂ, രണ്ട് അസ്ഗാർ ഫർഹാദി.
 
ഇനാരിറ്റ്യൂ നാല് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വീണ്ടുമൊരു കഥ പറയുന്നതായി ഞാൻ ഇടയ്ക്ക് സങ്കൽപ്പിക്കാവുണ്ട്. ഏഷ്യയിലെ പശ്ചാത്തലം ഇന്ത്യയായും ഇന്ത്യയിലെ കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണെന്നും വെറുതേ സങ്കൽപ്പിക്കും. എന്നിട്ട് ആ സിനിമയ്ക്കായ് വെറുതേ കൊതിക്കും.
 
അതുപോലെ ഫർഹാദിയുടെ എവരിബഡി നോസിൽ അർജന്റീനയിൽ നിന്നും സ്പെയിനിലേക്ക് വരുന്ന റികാർഡോ ഡാറിന് പകരം ഇന്ത്യയിൽ നിന്നും സ്പെയിനിലേക്ക് മമ്മൂട്ടി വരുന്നതായി സങ്കൽപ്പിച്ച് വെറുതേ കൊതിക്കാറുണ്ട്. അത് പോലെ ഫർഹാദിയുടെ എല്ലാ സിനിമയിലും നായകന് പകരം മമ്മുട്ടിയെ സങ്കൽപ്പിച്ച് ഞാൻ കൊതിക്കാറുണ്ട്.
 
ഞാൻ സങ്കൽപ്പിച്ച് നോക്കിയത് മമ്മൂട്ടി എന്ന നടന്റെ പ്രത്യേകതയാണ്. ലോകത്തെ ഏത് രാജ്യത്തെ സിനിമയിലും മമ്മുട്ടി എന്ന നടനെ മനോഹരമായി ഉപയോഗിക്കാൻ സാധിക്കും. ആ ഒരു കഴിവ് ഇന്ത്യയിലെ മറ്റൊരു നടനിലും ഞാൻ കണ്ടിട്ടില്ല.
 
ജാവിയർ ബാർദെം, റികാർഡോ ഡാറിൻ ഇവരെയൊക്കെ മമ്മൂട്ടി വളരെ സിമ്പിളായി മറി കടന്നു പോകും. ലോക സിനിമയിൽ ഇപ്പോൾ അതിരുകളൊന്നും ഇല്ല, ഇറാനിലുള്ള അസ്ഗർ ഫർഹാദി അർജന്റീനയിലുള്ള റിക്കാർഡോ ഡാറിനെ വച്ച് സിനിമ ചെയ്യും, സ്പെയിനിലുള്ള ജാവിയർ ബാർദെ മിനെ വച്ച് സിനിമ ചെയ്യും, ഫ്രാൻസിലുള്ള തഹാർ റഹീമിനെ വച്ച് സിനിമ ചെയ്യും, ഫ്രാൻസിലുള്ള ഗൊദാർദ് തന്റെ സിനിമയിലെ കുഞ്ഞു റോളിൽ മെക്സിക്കോയിൽ നിന്നും ഗായേൽ ഗാർഷ്യ ബെർണാലിനെ കൊണ്ടു വരും. ഇറാനിലുള്ള മജീദ് മജീദി ഇന്ത്യയിൽ വന്ന് സിനിമ ചെയ്യും, ഇന്ത്യയിലുള്ള A R റഹ്മാൻ ഇറാനി സിനിമയ്ക്ക് സംഗീതം നൽകും അങ്ങനെയങ്ങനെ,,,
 
പിന്നെ എന്ത് കൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ? അതിന്റെ കാരണം മമ്മൂട്ടി ഇതു വരെ അഭിനയിച്ച് പോരുന്ന കൂറ സിനിമകളാണ്. മമ്മൂട്ടിയെ അന്വേഷിച്ച് ഇങ്ങോട്ട് വരാനുള്ള സാധ്യത മൂപ്പര് തന്നെ അടച്ച് വച്ചിരിക്കുകയാണ്.
 
മതിലുകളും വിധേയനും ഭൂതകണ്ണാടിയും തനിയാവർത്തനവും പോലുള്ള സിനിമകളിലൂടെ കഴിവു തെളിയിച്ച നടൻ വർഷങ്ങളോളമാണ് പുറകോട്ട് നടന്നത്. കാനിലും വെനീസിലും റോട്ടർഡാമിലും ബെർലിനിലും ടോറന്റോയിലും നിരൂപക പ്രശംസയേൽക്കേണ്ട നടൻ കൂറ ഫാൻസിനെ ആനന്ദിപ്പിക്കുന്ന നിലയിലേക്ക് വർഷങ്ങളോളമാണ് ചുരുങ്ങിപ്പോയത്....
 
തീരുന്നില്ല...
 
അമുദവൻ,
സബ് ഇൻസ്‌പെക്ടർ മണി.
 
ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങൾ...
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍