ഫഹദ് വിട്ടുകൊടുത്ത സിനിമയാണ് ദുൽഖറിന്റെ കരിയറിലെ മെഗാഹിറ്റ്!

ശനി, 1 ഏപ്രില്‍ 2017 (11:08 IST)
റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ആരാധകർ ചർച്ച ചെയ്തതും ഏറെ പ്രശംസ നേടിയതുമായ ചിത്രമാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിലെ കൃഷ്ണനേയും ഗംഗയേയും ബാലൻ ചേട്ടനേയും അത്ര പെട്ടന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് കമ്മട്ടിപ്പാടമെന്ന് സംശയമില്ലാതെ പറയാൻ കഴിയും. 
 
എന്നാൽ, കൃഷ്ണനാകാൻ രാജീവ് രവി ആദ്യം നിർദേശിച്ചത് ഫഹദ് ഫാസിലിനെ ആയിരുന്നു. എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജീവ് രവി രണ്ട് കഥാപാത്രങ്ങളെയാണ് ഫഹദിന് മുന്നിൽ വെച്ചത് റസൂലും കൃഷ്ണനും. അതിൽ ഫഹദിന് ഏറെ ഇഷ്ടമായത് റസൂലിനെ ആയിരുന്നു. അതിനാൽ അത് തിരഞ്ഞെടുക്കുകയായിരുന്നു.
 
ഫഹദ് തിരഞ്ഞെടുത്ത റസൂൽ ആണ് 'അന്നയും റസൂലും' എന്ന സിനിമ. രാജീവ് രവിയുടെ ആദ്യ സംവിധാനസംരംഭം. കൃഷ്ണനാവാന്‍ വീണ്ടും വിളിച്ചിരുന്നെങ്കിലും പോകുമായിരുന്നില്ലെന്ന് ഫഹദ് പറഞ്ഞു. ഒന്ന്, ഞാന്‍ ആ സമയത്തെ കൊച്ചി കണ്ടിട്ടില്ല. ഞാന്‍ കാണുമ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറുണ്ട്. കടവന്ത്രയില്‍ വമ്പന്‍ ഫ്‌ളാറ്റുകളുണ്ട്. പിന്നെ ദുല്‍ഖറിനെപ്പോലെ എനിക്ക് കൃഷ്ണനാവാന്‍ പറ്റില്ലെന്നും ഫഹദ് വ്യക്തമാക്കുന്നു.
 
അഭിനേതാക്കള്‍ എന്ന നിലയില്‍ വിനായകനെയും ഫഹദിനെയും മുന്നില്‍ നിര്‍ത്തിയാല്‍ വിനായകനെയാവും താന്‍ തിരഞ്ഞെടുക്കുയെന്നും ഫഹദ് പറഞ്ഞു. മഴ പെയ്യുന്നതും മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നതും രണ്ടും രണ്ടാണ്. എന്റെ അഭിനയം മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നത് പോലെയാണ്. വിനയന്റെ അഭിനയത്തില്‍ പക്ഷേ മഴ മാത്രമേയുള്ളൂ. അത് നാച്വറല്‍ ആണ്- ഫഹദ് പറഞ്ഞു
 

വെബ്ദുനിയ വായിക്കുക