സിംഗ് അധികാരമുപേക്ഷിച്ച പ്രധാനമന്ത്രി: അദ്വാനി

ശനി, 11 ഏപ്രില്‍ 2009 (19:11 IST)
PTI
അദ്വാനി-മന്‍‌മോഹന്‍ സിംഗ് വാക്പയറ്റ് ചൂടുപിടിക്കുന്നു. മന്‍‌മോഹന്‍ സിംഗ് അധികാരം സ്വമേധയാ ഉപേക്ഷിച്ച പ്രധാനമന്ത്രിയാണെന്ന് അദ്വാനി ശനിയാഴ്ച പറഞ്ഞതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ആരോപണം.

സിംഗ് പ്രധാനമന്ത്രി പദവിയിലാണെങ്കിലും ഒരു അധികാരവും ഇല്ല, അധികാരമുപയോഗിക്കുന്ന ആള്‍ക്ക് വിശ്വാസ്യതയുമില്ല. സിംഗിനെ പേരെടുത്തും സോണിയയെ അല്ലാതെയും അദ്വാനി വിമര്‍ശിച്ചു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

ഇത് ജനാധിപത്യമല്ല. പ്രധാനമന്ത്രി സ്വയം അധികാരം ഉപേക്ഷിച്ചയാളാണ് എന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ദുര്‍ബ്ബലനാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. പ്രധാനമന്ത്രി പല പദ്ധതികളും നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ അത് കോണ്‍ഗ്രസ് അധ്യക്ഷയുടെ അനുവാദം ലഭിക്കാതെ നടപ്പിലാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യങ്ങളെ കുറിച്ച് അറിയാമെന്നും അദ്വാനി പറഞ്ഞു.

നാല് എം‌പിമാരുടെ മാത്രം പിന്തുണയുള്ള പ്രധാനമന്ത്രിമാരെ താന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് ആ സാഹചര്യം പ്രതികൂലമല്ലായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോഴാണ് മന്‍‌മോഹന്‍ സിംഗിനെ ദുര്‍ബ്ബലനായ പ്രധാനമന്ത്രിയെന്ന് വിളിക്കുന്നതെന്നും അദ്വാനി പറഞ്ഞു. ഈ അവസരത്തില്‍, ചന്ദ്രശേഖറിന്‍റെയും ദേവഗൌഡയുടെയും പേരെടുത്ത് പരാമര്‍ശിക്കാനും അദ്വാനി മറന്നില്ല.

അദ്വാനിയെ ഒരു പകരക്കാരനായ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ മടിയുണ്ടെന്നും അതിനാലാണ് ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് വിസമ്മതം പ്രകടിപ്പിച്ചതെന്നും സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക