ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഐഎസ്‌ ഒരുങ്ങുന്നു?

ചൊവ്വ, 5 ജൂലൈ 2016 (21:13 IST)
ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ലോകത്തെയാകെ വിറപ്പിക്കുന്ന കൊടും തീവ്രവാദികളായ ഐഎസ്‌ഐഎസ് ആണെന്നും അല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ എസ് അല്ല എന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുമ്പോഴും ആക്രമണം നടത്തിയത് തങ്ങള്‍ തന്നെ എന്ന നിലപാടിലാണ് ഐ എസ്. വിദേശികളെ മാത്രം തെരഞ്ഞ് പിടിച്ച് കൊന്ന സംഭവം ലോകത്തെയാകമാനം നടുക്കിയിരിക്കുകയാണ്. 
 
ഇന്ത്യയിലേക്കും ഐസിസ് എത്തുമെന്നും വിദഗ്ധ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് അധികമാരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശ് അക്രമത്തോടെ ഭീകരര്‍ ഇന്ത്യയ്ക്ക് അരികിലെത്തിയിരിക്കുന്നു എന്നു വേണം കണക്കാക്കാന്‍. 
 
ലോകത്ത് ഏറ്റവും വലിയ ഭീഷണിയായി തുടരുന്ന ഐഎസ് ഐഎസ് ഭീകര സംഘടന മലയാളികള്‍ക്കിടയില്‍ പിടിമുറുക്കുന്നതായ വാര്‍ത്തകള്‍ അടുത്തിടെ സജീവമായിരുന്നു. സോഷ്യല്‍മീഡിയ ഉപയോഗപ്പെടുത്തി കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഐഎസ് സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നുണ്ട്. സാങ്കേതിക സംവിധാനങ്ങള്‍ അതീവ രഹസ്യമാക്കി ഉപയോഗപ്പെടുത്തിയാണ് ഐഎസ് പ്രവര്‍ത്തനം. 
 
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ്, ബ്ലോഗുകള്‍ എന്നിവയെല്ലാം ഇതിനായി ഐഎസ് ഉപയോഗപ്പെടുത്തുന്നു. തൊഴില്‍രഹിതര്‍ മുതല്‍ ടെക്കികളെ വരെ ഇവര്‍ ലക്‍ഷ്യം വയ്ക്കുന്നുവത്രെ. ഇന്ത്യയില്‍ സാന്നിധ്യമുള്ള ലഷ്‌കര്‍ ഇ തോയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ പാക് അനുകൂല തീവ്രവാദി സംഘടനകളുടെ ശൃംഖലകള്‍ ഇന്ത്യയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും ഇന്ത്യയെ അക്രമിക്കുന്നതിനും ഐസിസ് ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണവൃത്തങ്ങള്‍ കരുതുന്നത്. ലോകവ്യാപകമായി തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ ഐസിസ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 
 
ഐസിസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിരവധി പേര്‍ ഇന്ത്യയിലുണ്ട്. ഐസിസില്‍ അംഗമാകാനായി വിദേശത്തേക്ക് പോയ പലരും ഇന്ത്യയിലേക്ക് തിരികെ എത്തുന്നുണ്ട്. ഇവര്‍ ഐസിസ് ആശയങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുകയും അക്രമണത്തിന് പദ്ധതിയിടുകയും ചെയ്‌തേക്കാം. 
 
ഇന്ത്യന്‍ ഭാഷകളില്‍ ഐസിസ് വീഡിയോകളുടെ ദൃശ്യങ്ങള്‍ പുറത്തിറക്കിയത് ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യതയും അനുയായികളെയും സൃഷ്ടിക്കുക എന്ന ലക്‍ഷ്യത്തോടെയാണ്. ഇത്തരത്തില്‍ രണ്ട് വീഡിയോകള്‍ ഐസിസ് പുറത്തുവിട്ടിരുന്നു. ഒന്നില്‍ ഐഎസ്‌ഐഎസ് ഭീകരന്‍ ജിഹാദിന്റെ മാഹാത്മ്യം വിവരിക്കുന്നതാണ് ഒരു വീഡിയോ. മറ്റൊന്നില്‍ ഭീകരന്‍ ഷെയ്ഖ് അഡ്‌നാനിയുടെ പ്രസംഗമാണ്. 
 
പ്രാദേശിക മുജാഹിദ്ദീന്റെ സഹായത്തോടെ രാജ്യത്തു നിന്നും ഹിന്ദുക്കളെ തുടച്ചുമാറ്റുമെന്ന് ഐ എസ് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലെ ആക്രമണങ്ങള്‍ക്കായി ഐഎസ്‌ഐഎസ് ബംഗ്ലാദേശില്‍ നിന്നുമായിരിക്കും ഭീകരരെ അയക്കുക എന്നും വിദഗ്ദര്‍ അനുമാനിക്കുന്നുണ്ട്. 
 
ഇക്കാരണങ്ങളെല്ലാം പരിശോധിച്ചാല്‍ ഐസിസിന്റെ അക്രമണത്തിന് ഇന്ത്യയും കരുതിയിരിക്കേണ്ടിയിരിക്കുന്നു. ചെറിയൊരു അശ്രദ്ധയുണ്ടായാല്‍ രാജ്യത്ത് വലിയ ദുരന്തം തന്നെ നടന്നേക്കാം.

വെബ്ദുനിയ വായിക്കുക