ആ അടികളൊന്നും വെറുതെയല്ല ! ചുമ്മാ ജയിച്ചാല്‍ പോരെന്ന് രോഹിത് മനസ്സില്‍ ഉറപ്പിച്ചിരുന്നു

വ്യാഴം, 12 ഒക്‌ടോബര്‍ 2023 (16:33 IST)
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ചുമ്മാ കളി ജയിച്ചാല്‍ മാത്രം പോരാ എത്രയും വേഗം ജയിക്കാമോ അത്രയും വേഗത്തില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കണം എന്നതായിരുന്നു രോഹിത് മനസ്സില്‍ കണ്ടത്. അതിനൊരു കാരണവുമുണ്ട് ! പത്ത് ടീമുകളുടെ ടൂര്‍ണമെന്റില്‍ ആദ്യ നാലില്‍ വരുന്ന ടീമുകള്‍ക്കാണ് സെമിയില്‍ എത്താന്‍ സാധിക്കുക. അതുകൊണ്ട് തന്നെ നെറ്റ് റണ്‍റേറ്റിന് വലിയ പ്രാധാന്യമുണ്ട്. സാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി ഇന്ത്യയുടെ സെമി സാധ്യത നിലനിര്‍ത്തുകയായിരുന്നു രോഹിത്തിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെതിരായ ചേസിങ്ങിനെ ആ തരത്തിലാണ് രോഹിത് കണ്ടത്. 
 
ആദ്യ മൂന്ന് ഓവറുകള്‍ നിലയുറപ്പിക്കാന്‍ എടുത്ത ശേഷം പെട്ടന്ന് തന്നെ ഗിയര്‍ മാറ്റുകയായിരുന്നു രോഹിത്. ആദ്യ മൂന്ന് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 11 ബോളില്‍ 12 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. പിന്നീടങ്ങോട്ട് രോഹിത്തിന്റെ ബാറ്റിങ് വേഗം കൂടി. 30 ബോളില്‍ അര്‍ധ സെഞ്ചുറിയും 63 ബോളില്‍ സെഞ്ചുറിയും സ്വന്തമാക്കി. അതിവേഗം ജയിക്കാന്‍ സാധിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ ഉയര്‍ച്ചയുണ്ടാകുമെന്ന് രോഹിത്തിന് അറിയാമായിരുന്നു. വെറും 35 ഓവറിലാണ് ഇന്ത്യ 273 റണ്‍സ് അടിച്ചുകൂട്ടിയത്. അതായത് 90 പന്തുകള്‍ ശേഷിക്കെ ഇന്ത്യ വിജയം സ്വന്തമാക്കി. 
 
രോഹിത്തിന്റെ പദ്ധതി എന്തായാലും വിജയം കണ്ടു. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഒന്നില്‍ താഴെയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെ നെറ്റ് റണ്‍റേറ്റ് +1.500 ആയി ഉയര്‍ന്നു. വരും മത്സരങ്ങളിലെ ജയ പരാജയങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ നെറ്റ് റണ്‍റേറ്റ് ഉയര്‍ച്ചയും ഇന്ത്യയുടെ സെമി സാധ്യതകളില്‍ നിര്‍ണായകമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍