ഫോര്‍മാറ്റിന് അനുസരിച്ച് ചിലര്‍ക്ക് മാറാനാവില്ല, ഏകദിനത്തില്‍ സൂര്യയും പന്തും പുറത്തേക്കോ? ഗംഭീറിന്റെ പഴയ വീഡിയോ ചര്‍ച്ചയാക്കി ആരാധകര്‍

അഭിറാം മനോഹർ

ബുധന്‍, 17 ജൂലൈ 2024 (19:27 IST)
ഗൗതം ഗംഭീറിനെ ടീം ഇന്ത്യ പരിശീലക ചുമതല ഏല്‍പ്പിച്ചതോടെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ആരാധകര്‍ക്ക് ഉറപ്പുള്ള കാര്യമായിരുന്നു. ഫോര്‍മാറ്റിന് അനുസരിച്ച് വ്യത്യസ്തമായ ടീമുകള്‍ വേണമെന്നും മികച്ച പ്രകടനങ്ങള്‍ നടത്താനായില്ലെങ്കില്‍ സീനിയര്‍ താരമാണെങ്കിലും സ്ഥാനം തെറിക്കുമെന്നതടക്കം നിരവധി കണ്ടീഷന്‍സ് പരിശീലകചുമതല ഏല്‍ക്കുന്നതിന് മുന്‍പ് തന്നെ ഗംഭീര്‍ അറിയിച്ചിരുന്നു.
 
ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ആദ്യമായി ഇറങ്ങുന്നത്. ഇപ്പോഴിതാ ഏകദിന മത്സരങ്ങളിലെ പറ്റി ഗംഭീര്‍ തന്റെ കാഴ്ചപ്പാടിനെ പറ്റി വിവരിക്കുന്ന 2023ലെ സ്റ്റാര്‍സ്‌പോര്‍ട്‌സിന് നല്‍കിയ സെഷനിലെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഏകദിനത്തില്‍ ഭയമില്ലാതെ കളിക്കാന്‍ സാധിക്കുന്ന കളിക്കാരെ കണ്ടെത്തണം. ചില താരങ്ങള്‍ ഇന്നിങ്ങ്‌സ് ആങ്കര്‍ ചെയ്യാന്‍ ആവശ്യമാണ്. അതിനാല്‍ തന്നെ കളിക്കാരുടെ കൃത്യമായ മിശ്രണമാണ് ആവശ്യം.
 
പണ്ട് ഏകദിനങ്ങളില്‍ ഒരു ന്യൂ ബോള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അഞ്ച് ന്യൂ ബോളും ഫീല്‍ഡ് നിയന്ത്രണങ്ങളും ഉണ്ട്. ബൗളിംഗില്‍ നിങ്ങള്‍ക്ക് വേണ്ടത്ര റിവേഴ്‌സ് സ്വിങ് ലഭിക്കില്ല. ഫിങ്കര്‍ സ്പിന്നര്‍മാര്‍ക്കും നിലനില്‍പ്പില്ല. കൃത്യമായ റോളുകള്‍ ചെയ്യാന്‍ കഴിയുന്ന കളിക്കാരെയാണ് നമുക്ക് ആവശ്യം. ഏകദിനം ആവശ്യപ്പെടുന്ന ടെമ്പ്‌ലേറ്റിലേക്ക് മാറാന്‍ ചിലര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ട് കാര്യമില്ല. ടെമ്പ്‌ലേറ്റിലേക്ക് ഫിറ്റാകുന്ന ഒരേ മൈന്‍ഡ് സെറ്റുള്ള 15 കളിക്കാരെ കണ്ടെത്തേണ്ടതുണ്ട്. ഗംഭീര്‍ പറയുന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റാകും ഗംഭീറിന്റെ പരിശീലനത്തില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റ്. പിന്നാലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും 2026ലെ ടി20 ലോകകപ്പും 2027ലെ ഏകദിന ലോകകപ്പും ഗംഭീറിന് മുന്നിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍