എത്ര റണ്‍സടിച്ചിട്ടും കാര്യമില്ല ! സര്‍ഫ്രാസ് ഖാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കില്ലെന്ന് ബിസിസിഐ ഉന്നതന്‍

വ്യാഴം, 29 ജൂണ്‍ 2023 (10:36 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫ്രാസ് ഖാനെ ഉള്‍പ്പെടുത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ബിസിസിഐ തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുകയാണ്. മാത്രമല്ല വിദൂര ഭാവിയില്‍ പോലും സര്‍ഫ്രാസ് ഖാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സാധ്യത കുറവാണെന്ന സൂചനയും ബിസിസിഐ നല്‍കുന്നു. സര്‍ഫ്രാസ് ഖാനെ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഫിറ്റ്‌നെസ് കുറവും പെരുമാറ്റ ദൂഷ്യവുമാണെന്ന് നേരത്തെ ബിസിസിഐ വിശദീകരിച്ചിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഒരുപടി കൂടി കടന്ന് ശക്തമായി പ്രതികരിക്കുകയാണ് പേര് വെളിപ്പെടുത്താത്ത ഒരു ബിസിസിഐ ഉന്നതന്‍. 
 
ഈ അടുത്ത കാലത്തൊന്നും സര്‍ഫ്രാസ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ബിസിസിഐ ഉന്നതന്റെ വെളിപ്പെടുത്തല്‍. ടെസ്റ്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത സൂര്യകുമാര്‍ യാദവിന് പോലും ഇനിയും അവസരങ്ങള്‍ കിട്ടിയേക്കാമെന്നും അത്ര പോലും സര്‍ഫ്രാസ് ടെസ്റ്റ് ടീമില്‍ വരാന്‍ സാധ്യതയില്ലെന്നും ഇദ്ദേഹം പറഞ്ഞു. 
 
ഐപിഎല്ലില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ സര്‍ഫ്രാസിന്റെ പ്രകടനം ദയനീയമായിരുന്നെന്നും ടീം സെലക്ഷനില്‍ ഇക്കാര്യം പ്രത്യേകം പരിഗണിച്ചെന്നും ബിസിസിഐ ഉന്നതന്‍ പറയുന്നു. എത്ര റണ്‍സ് നേടി എന്നത് മാത്രമല്ല ടീം സെലക്ഷന്‍ സമയത്ത് തങ്ങള്‍ പരിഗണിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി. 
 
സര്‍ഫ്രാസിന്റെ ഫിറ്റ്‌നെസ് വലിയൊരു പ്രതികൂല ഘടകമാണ്. രാജ്യാന്തര ക്രിക്കറ്റ് ആവശ്യപ്പെടുന്ന താരത്തിലുള്ള ഫിറ്റ്‌നെസ് സര്‍ഫ്രാസിന് ഇല്ല. പ്രധാനമായും ഫിറ്റ്‌നെസ് പരിഗണിക്കുമ്പോള്‍ സര്‍ഫ്രാസിന് അവസരം നിഷേധിക്കപ്പെടും. സര്‍ഫ്രാസിന്റെ ഫീല്‍ഡിലുള്ള പെരുമാറ്റവും തൃപ്തികരമല്ലെന്ന് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി. 
 
ഋതുരാജ് ഗെയ്ക്വാദ്, യഷ്വസി ജയ്‌സ്വാള്‍ എന്നിവരേക്കാള്‍ മുന്‍പിലായി സര്‍ഫ്രാസിനെ പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ബാക്കപ്പ് ഓപ്പണറായി ജയ്‌സ്വാളിനേയും മധ്യനിരയിലേക്കുള്ള റിസര്‍വ് താരമായി ഗെയ്ക്വാദിനെയും പരിഗണിക്കുന്നു. രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ ടീമില്‍ തുടരുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ഫ്രാസിനെ ടീമിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍