ആദ്യം ചാൾസ് പിന്നാലെ ലൂയിസിന്റെ വെടിക്കെട്ടും; ബോളര്‍മാരെ അടിച്ച് നീളം വലിച്ച് വിന്‍ഡീസ് - ഇന്ത്യക്ക് ജയിക്കണമെങ്കില്‍ കൂറ്റന്‍ റണ്‍‌മല താണ്ടണം

ശനി, 27 ഓഗസ്റ്റ് 2016 (21:14 IST)
ഇവിൻ ലൂയിസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിന് കൂറ്റര്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 49 പന്തില്‍ (ഒമ്പത് സിക്‍സും അഞ്ച് ഫോറും) ലൂയിസ് (100) നേടിയ സെഞ്ചുറിയും ജോൺസൺ ചാൾസിന്റെ (79) പ്രകടനവുമാണ് അവര്‍ക്ക് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ആ തീരുമാനത്തെ വിന്‍ഡീസ് ഓപ്പണര്‍മാരായ ചാള്‍‌സും ലൂയിസുന്‍ കടന്നാക്രമിക്കുകയായിരുന്നു. ഒരു ഓവറില്‍ പത്തിന് മുകളിലാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ റണ്‍സ് നേടിയത്.

ചാള്‍‌സായിരുന്നു കൂടുതല്‍ അപകടകാരിയായത്.  33 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസിന്റെ തകർപ്പൻ അർധ സെഞ്ചുറിയാണ് വിൻഡീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ഏഴ് സിക്സും ആറു ഫോറും അടങ്ങിയതായിരുന്നു ചാൾസിന്റെ പ്രകടനം. പത്താം ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ചാള്‍‌സ് ബൌള്‍ഡാകുകയായിരുന്നു. തുടര്‍ന്നായിരുന്നു ലൂയിസിന്റെ പ്രകടനം ആരംഭിക്കുന്നത്. സ്‌റ്റുവാര്‍ട്ട് ബിന്നി എറിഞ്ഞ പതിനൊന്നാം ഓവറില്‍ അഞ്ച് സിക്‍സുകളാണ് ലൂയിസ് നേടിയത്.  

രവീന്ദ്ര ജഡേജ എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു ധോണിക്ക് ആശ്വസിക്കാന്‍ സാധിച്ചത്. ഓവറിലെ മൂന്നാമത്തെ പന്തില്‍ റസല്‍ (22) വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുകയായിരുന്നു. അഞ്ചാം പന്തില്‍ തകര്‍പ്പന്‍ ഫോമില്‍ നിന്ന ലൂയിസ് കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് അശ്വിന് ക്യാച്ച് നല്‍കി പുറത്താകുകയുമായിരുന്നു. പിന്നാലെ എത്തിയ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റും കിറോണ്‍ പൊള്ളാര്‍ഡും വിന്‍ഡീസിനെ സുരക്ഷിതമായ നിലയിലേക്ക് നയിച്ചു. അവസാന ഓവറിലാണ് ബ്രാത്ത്‌വെയ്‌റ്റും (14) പോള്ളാര്‍ഡ് (22) പുറത്തായത്. ഡ്വയ്‌ന്‍ ബ്രാവോ (1*), സിമ്മണ്‍സും (0) , മര്‍ലോണ്‍ സിമ്മണ്‍സ് (1*) എന്നിവര്‍ക്ക് മികച്ച സംഭാവന്‍ നല്‍കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക