ക്വാറന്റൈന്‍ പ്രോട്ടോക്കോളില്‍ ആരോഗ്യ വകുപ്പ് മാറ്റംവരുത്തി

ശ്രീനു എസ്

തിങ്കള്‍, 24 ഓഗസ്റ്റ് 2020 (09:34 IST)
കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാവും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ലോ റിസ്‌ക് വിഭാഗക്കാര്‍ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ മതി.
 
സമ്പര്‍ക്കപ്പട്ടികയിലെ ലോ റിസ്‌ക് കാറ്റഗറിക്കാരെ കൂടാതെ രണ്ടാം നിര സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കും (സെക്കന്‍ഡറി കോണ്ടാക്ട്) ഈ നിര്‍ദേശം ബാധകമാണ്. അതേസമയം ഇവരെല്ലാം കര്‍ശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കുകയും വേണം.  കേരളത്തിന് പുറത്തു നിന്നും വരുന്നവര്‍ക്കെല്ലാം 28 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ തീരുമാനവും മാറ്റിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പാലിച്ചാല്‍ മതിയാവും. ചുരുങ്ങിയ ദിവസത്തെ അവധിക്ക് കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന ലക്ഷക്കണക്കിന് മറുനാടന്‍ മലയാളികള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍