ആറു പുരസ്കാരങ്ങൾ; ഓസ്കർ തിളക്കത്തിൽ 'വണ്‍ ബാറ്റില്‍ അഫ്റ്റര്‍ അനദര്‍'

രേണുക വേണു

തിങ്കള്‍, 16 മാര്‍ച്ച് 2026 (11:06 IST)
Paul Thomas Anderson
98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടങ്ങൾ വാരിക്കൂട്ടി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ചിത്രം 'വണ്‍ ബാറ്റില്‍ അഫ്റ്റര്‍ അനദര്‍'. മികച്ച ചിത്രം, മികച്ച സംവിധായകന്‍, എഡിറ്റിങ്, സഹനടന്‍, അവലംബിത തിരക്കഥ, കാസ്റ്റിങ് തുടങ്ങി ആറ് പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി. ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 11 തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു എങ്കിലും പോള്‍ തോമസ് ആന്‍ഡേഴ്‌സിന്റെ കരിയറിലെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത്. 
 
സെപ്തംബര്‍ 26നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രത്തിൽ പ്രശസ്ത നടന്‍ ലിയോണാര്‍ഡോ ഡി കാപ്രിയോയായിരുന്നു നായകന്‍. ഷോണ്‍പെന്‍, ബെനീസിയോ ഡെല്‍ടോറോ, റെജീന ഹാള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ബാഫ്റ്റ, ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. പിന്നാലെ ഓസ്‌കാര്‍ നേട്ടവും ചിത്രത്തെ തേടി എത്തിയത്.
 
അതേസമയം സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാന് മികച്ച നടനുള്ള ഓസ്കർ ലഭിച്ചു. ഹംനറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗണെയാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്.  ഓട്ടം ദുറാൾഡ് ആർകപോ, സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 
 
'ദി സിംഗേഴ്‌സ്', 'ടു പീപ്പിള്‍ എക്സ്ചേഞ്ചിംഗ് സലൈവ' എന്നീ ചിത്രങ്ങൾ മികച്ച ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് പുരസ്‌കാരങ്ങള്‍ നേടി. മികച്ച മേക്കപ്പ് & ഹെയര്‍സ്റ്റൈലിംഗ് വിഭാഗത്തില്‍ മൈക്ക് ഹില്‍, ജോര്‍ദാന്‍ സാമുവല്‍, ക്ലിയോണ ഫ്യൂറി തുടങ്ങിയവരും പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്‌ലി മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍