MA Nishad: 'വിവരദോഷി വായ പൂട്ടിക്കോ, അതാ നല്ലത്, വിവരക്കേട് വിളിച്ച് പറയരുത്': ടിനി ടോമിനെതിരെ എം.എ നിഷാദ്

നിഹാരിക കെ.എസ്

വെള്ളി, 4 ജൂലൈ 2025 (11:20 IST)
നടൻ പ്രേംനസീറിനെ കുറിച്ച് ടിനി ടോം നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. സംഭവത്തിൽ ടിനി ടോമിനെതിരെ  രൂക്ഷവിമർശനവുമായി സംവിധായകൻ എംഎ നിഷാദ്. നസീർ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് ഒരു അഭിമുഖത്തിൽ ടിനി ടോം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിഷാദ് രംഗത്ത് വന്നിരിക്കുന്നത്. 
 
നസീറിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറു‌ടെയും വീട്ടിൽ പോയിരുന്ന് കരയും. കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു എന്നായിരുന്നു ഒരു അഭിമുഖത്തിൽ ടിനി പറഞ്ഞത്. ഇതിനെതിരെയാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം;
 
'ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്, പരിചയപ്പെടാറുണ്ട്.. അവരിൽ ബുദ്ധിയുളളവരുണ്ട്, വിവരമുളളവരുണ്ട്, മര്യാദക്കാരും, മര്യാദകെട്ടവരുമുണ്ട്. പക്ഷെ പബ്ളിസിററിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്ന വിവരദോഷികളായവരുമുണ്ട്. അത്തരം ഒരു മാന്യദേഹമാണ് ടിനി ടോം എന്ന മിമിക്രി , സ്കിററ്, സിനിമാപ്രവർത്തകൻ.
 
പ്രേംനസീർ ആരാണെന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല...മലയാള സിനിമയിലെ നിത്യ വസന്തം ശ്രീ പ്രേംനസീറിനെ പറ്റി ടിനീ ടോം പറഞ്ഞ വാക്കുകളാണ്, ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്...ശ്രീ പ്രേംനസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്ററെ ബന്ധു എന്ന നിലയിലും, ടിം ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. 
 
മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന പ്രേംനസീറിന് ടിം ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പ് ഇട്ട് നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. അടിമുടി സുന്ദരനായ നസീർ സാറിന് ടിം ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടിയും വന്നിട്ടില്ല...1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ് ,പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. പൊതുപ്രവർത്തനത്തിന്റ്റെ തിരക്കുകളിലും,നാഷണൽ ഫിലിം,അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ.
 
സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും, മലയാളത്തിന്ററെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറീ ചെയർമാനായി ഇരുന്നപ്പോളാണ് (അടുർഭാസിയുടേയും ബഹദൂറിന്റ്റേയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം...ടിം ടോം നോട്ട് ചെയ്യുമല്ലോ) 1987-ൽ ലോക പര്യടനത്തിന് പോയ ശ്രീ പ്രേംനസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ''ധ്വനി'' .1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്.
 
പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം... ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു...പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല. ശ്രീ പ്രേംനസീർ അദ്ദേഹത്തിന്റ്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല. പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അതിനുളള സാമ്പത്തിക ഭദ്രതെയും അദ്ദേഹത്തിനുണ്ടായിരുന്നു... 
 
അത് കൊണ്ട് മിസ്റ്റർ ടിം ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം...ഇംഗ്ളീഷിൽ Shut up ...എന്ന് പറയും... എൻബി- അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്, ഈ വിവരദോഷിക്ക്,നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും...എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ.. ഒരു കരുതൽ നല്ലതാ...

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍