'ന്യൂ ജെന്‍ ഹാവഭാവത്തില്‍ സാക്ഷാല്‍ ജയചന്ദ്രന്‍',നമുക്കൊന്ന് കൂടണം പഴയതു പോലെയെന്ന് ബാലചന്ദ്രമേനോന്‍

കെ ആര്‍ അനൂപ്

ശനി, 16 ഏപ്രില്‍ 2022 (09:58 IST)
വിഷുദിനത്തില്‍ നവ്യ നായരെയും ജയചന്ദ്രനെയും കണ്ട സന്തോഷത്തിലാണ് ബാലചന്ദ്രമേനോന്‍. തന്നേക്കാള്‍ പത്തു വയസ്സിനു മീതെ പ്രായമുള്ള ജയചന്ദ്രന്‍ പ്രായത്തിന്റെ വിലക്കുകളെയെല്ലാം വെല്ലു വിളിച്ചു കൊണ്ട് ഒരു ന്യൂ ജെന്‍ ഹാവഭാവത്തില്‍ കണ്ടപ്പോള്‍ പഴയ ഓര്‍മ്മകളിലേക്ക് ബാലചന്ദ്രമേനോന്‍ തിരിച്ചു നടന്നു.
 
ബാലചന്ദ്രമേനോന്റെ വാക്കുകള്‍
 
വിഷു ആഘോഷം ചുറ്റും നടക്കുമ്പോഴും ഞാന്‍ പതിവ് പോലെ രാവിലെ പത്തു മണിക്ക് ക്രൗണ്‍ പ്ലാസയില്‍ എത്തുമ്പോള്‍ , അവിടെ കണി കാണുന്നത് മലയാളത്തിന്റെ ഭാവഗായകനായ ജയചന്ദ്രനെ .....പ്രായത്തിന്റെ വിലക്കുകളെയെല്ലാം വെല്ലു വിളിച്ചു കൊണ്ട് ഒരു ന്യൂ ജെന്‍ ഹാവഭാവത്തില്‍ സാക്ഷാല്‍ ജയചന്ദ്രന്‍ ...
 
ഞൊടിയിട കൊണ്ട് എത്രയോ സംഗമങ്ങള്‍ എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു .....മദിരാശി മഹാലിംഗപുരത്തെ അയ്യപ്പന്‍ കോവില്‍ ചെണ്ടയടിച്ചു തകര്‍ക്കുന്ന ജയന്‍ ....(എന്നേക്കാള്‍ പത്തു വയസ്സിനു മീതെ പ്രായമുണ്ടെങ്കിലും പാടിക്കേട്ട പാട്ടുകളുടെ ചെറുപ്പം കാരണം ജയചന്ദ്രന്‍ എനിക്കെന്നും ജയന്‍ ആയി മാറി .)
 
കോളേജില്‍ പഠിക്കുമ്പോള്‍ ഗായകന്‍ ജയചന്ദ്രന്റെ 'കട്ട ' ഫാന്‍ ആയിരുന്നു ഈയുള്ളവന്‍. സംവിധായകനായി മദിരാശി ഹോട്ടല്‍ പാംഗ്രൊവില്‍ താമസിക്കുമ്പോഴും ഞാനുണ്ടന്നറിഞ്ഞാല്‍ പ്രാതല്‍ കഴിക്കാനെത്തുന്ന ജയന്‍ എന്റെ മുറിയില്‍ എത്തും ....പിന്നീട് ഒരു ഗാനോത്സവമാണ് ..പാട്ടു ഓരോന്നായി ഞാന്‍ പറയുകയേ വേണ്ടൂ ..ഗാനധാര ആരംഭിക്കുകയായി ....
 
ലോകത്താരും ചെയ്യാത്ത കാര്യം ഞാനും ജയനും ഒരുമിച്ചു ചെയ്തു ...
ജയന്‍ തകര്‍ത്ത പത്തു പാട്ടുകള്‍ ഈയുള്ളവന്‍ പാടി , അതും ജയന്റെ മുന്നിലിരുന്നു പാടി. അത് ക്യാമെറയില്‍ പകര്‍ത്തി 'പാടാനെന്തു സുഖം 'എന്നൊരു ആല്‍ബം തയ്യാറാക്കി ...പാടാന്‍ ഞാന്‍ കാട്ടിയ സാഹസത്തെക്കാള്‍ എന്റെ 'വട്ടിനെ ' പ്രോത്സാഹിപ്പിച്ച ജയന്റെ വലിയ മനസ്സിനെയാണ് ഞാന്‍ ബഹുമാനിക്കുന്നത് ....എന്റെ സംവിധാനത്തിലും , നിര്‍മ്മാണത്തിലും ,സംഗീത സംവിധാനത്തിലും ജയന്‍ എന്നും ഒരു അവിഭാജ്യ ഘടകമായിരുന്നു ...'കാട്ടുകുറിഞ്ഞിപ്പൂവും ചൂടി , പാലാഴിപ്പൂമങ്കേ , ഏദന്‍ താഴ്വരയില്‍ , സമയരഥങ്ങളില്‍ , മറന്നോ സ്വരങ്ങള്‍ , അങ്ങിനെ പോകുന്നു ആ പട്ടിക ....
 
'നമുക്കൊന്ന് കൂടണം , പഴയതു പോലെ ....പാട്ടുകളൊക്കെ പാടി ....'
അങ്ങിനെ പറഞ്ഞിരിക്കെ അതാ കടന്നു വരുന്നൂ 'ഒരുത്തീ ' എന്ന വി.കെ .പ്രകാശ് ചിത്രത്തിലൂടെ വീണ്ടും തന്റെ സാന്നിധ്യമറിയിച്ചിരിക്കുന്ന നവ്യാനായര്‍ ....
 
'ഇവരെ മേന്നറിയില്ലേ ? ' ജയന്റെ ചോദ്യം ...അതിനുത്തരമായി നവ്യ പൊട്ടിച്ചിരിച്ചു .അതിനു കാരണമുണ്ട് ...നവ്യയുടെ മലയാളത്തിലെ ആദ്യ ചിത്രം 'ഇഷ്ട്ടം ' ആയിരുന്നു . ദിലീപിന്റെ നായികയായി . അതില്‍ നവ്യയുടെ പിതാവായി ഒരു 'ഗസ്റ്റ് ' വേഷം അവതരിച്ചത് ഈയുള്ളവന്‍ ആയിരുന്നു ...എന്ന് വെച്ചാല്‍ നാടന്‍ ഭാഷയില്‍, എല്ലാര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ നവ്യാ നായരുടെ 'സിനിമയിലെ ആദ്യത്തെ തന്ത !' 
സംഗതികള്‍ ഇത്രയും വഷളായ സ്ഥിതിക്ക് ഒരു സെല്‍ഫി എടുക്കാതെ ഒരു പടി മുന്നോട്ടില്ല എന്ന തീരുമാനത്തില്‍ മൂവരും എത്തി ...
അങ്ങിനെ ജന്മമെടുത്ത ചിത്രമാണ് നിങ്ങള്‍ കണ്ടത് ...
 
'സുപ്രഭാത' ത്തില്‍ 'ഒരുത്തീ '....!
 
അങ്ങിനെ നില്‍കുമ്പോള്‍ എന്റെ ഫോണ്‍ ശബ്ദിക്കുന്നു .
നോക്കുമ്പോള്‍ എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രിയുടെ ' നിര്‍മാതാവ് രാധാകൃഷ്ണക്കുറുപ്പ് എന്ന കുറുപ്പ് ചേട്ടന്‍ ! അദ്ദേഹം വിളിച്ചത് എന്റെ 'filmy FRIDAYS ' Season 3 April 18 നു തന്നെ തുടങ്ങുമല്ലോ എന്നു അറിയാനാണ് ..അതുറപ്പ് കൊടുത്തപ്പോള്‍ അടുത്ത ചോദ്യം ..
 
'എപ്പോഴാ മേന്നേ ഒന്ന് കാണുന്നത് ? പഴയതു പോലെ ഒന്ന് കൂടുന്നത് ?'
എനിക്ക് അതിരറ്റ സന്തോഷം തോന്നി ...ഒരുമിച്ചുകൂടാന്‍ ആഗ്രഹിക്കുന്ന എനിക്ക് പ്രിയപ്പെട്ട രണ്ടുപേര്‍ ...1976 ല്‍ പരിചയപ്പെട്ട ഒരു നിര്‍മ്മാതാവ് 2022 ലും എന്നെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ , ഈ വിഷു എനിക്ക് നല്‍കുന്നത് നല്ല സന്ദേശമാണ് ....ആ സന്ദേശമാണ് ജയചന്ദ്രനും കുറുപ്പ് ചേട്ടനും നല്‍കുന്നത് ...
 
കാണണം ...പണ്ടത്തെപ്പോലെ കാണണം ....
ഒരുമിച്ചൊന്നു കൂടണം .....  
 
ഈ വിഷു ദിനത്തില്‍ നമ്മുടെ വിളവെടുപ്പ് അങ്ങിനെയാവട്ടെ ....
ഒത്തു കൂടേണ്ട ചങ്ങാതിമാരുടെ ഒരു ലിസ്റ്റ് തയാറാക്കിക്കൊള്ളൂ .....

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍