കേരളത്തിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് യുവാക്കൾക്കിടയിലെ ലഹരിഉപയോഗം. സമീപ കാലത്ത് സിനിമ മേഖലയിൽ നിന്നും ഖാലിദ് റഹ്‌മാൻ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ താനും ഒരു സമയത്ത് ലഹരിക്കടിമയായിരുന്നുവെന്ന് സീരിയൽ നടൻ ജിഷിൻ മോഹൻ തുറന്ന് പറഞ്ഞത് ശ്രദ്ധേയമായി. മൂന്ന് വർഷത്തോളം എംഡിഎംഎ അടക്കമുള്ളവ ഉപയോഗിച്ചിരുന്നതായും ജിഷിൻ വെളിപ്പെടുത്തിയിരുന്നു.
'കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പരസ്യമായി പറഞ്ഞപ്പോൾ പലരും എന്നെ വിമർശിച്ചു. പോലീസ് പിടിക്കില്ലേയെന്നാണ് ചോദിച്ചത്. അതെങ്ങനെയാണ്... ലഹരി ഉപയോഗിച്ചിരുന്നു... പക്ഷെ ഞാൻ ഇപ്പോൾ അതെല്ലാം നിർത്തി. പിന്നെ എന്തിന് പോലീസ് പിടിക്കണം?. ഇതൊക്കെയാണ് മണ്ടത്തരം. എന്ത് കേട്ടാലും എല്ലാവർക്കും ആദ്യം വരുന്നത് നെഗറ്റീവ് ചിന്തകളാണ്. എന്നെ ചോദ്യം ചെയ്താൽ സോഴ്സ് കിട്ടും എന്നൊക്കെ കമന്റ് കണ്ടിരുന്നു.
പക്ഷെ ഒന്നും കിട്ടാൻ പോകുന്നില്ല. ഞാൻ ലഹരി ഉപയോഗിച്ചിരുന്ന കാലത്ത് അത് തരുന്നവരുടെയൊക്കെ പേര് വൈബ് എന്ന പേരിൽ സേവ് ചെയ്തിരുന്നു. ലഹരി ഉപയോഗം നിർത്തിയശേഷം ഞാൻ ആദ്യം ഈ നമ്പറുകളെല്ലാം ഡിലീറ്റ് ചെയ്തു. വീണ്ടും ചിന്ത വന്ന് ലഹരി വാങ്ങാൻ തോന്നിയാലോയെന്ന് കരുതിയാണ് അതിന് നിൽക്കാതെ ഡിലീറ്റ് ചെയ്തത്. എന്നെ ചോദ്യം ചെയ്താലും ചിലപ്പോൾ ഇവരുടെ നമ്പർ പറയാൻ കഴിയും. അല്ലാതെ മറ്റ് വിവരങ്ങളൊന്നും എനിക്ക് അറിയില്ല. വിളിച്ചാൽ പോലും അവരെ ഇനി കിട്ടില്ല.
കഴിഞ്ഞ വർഷം ജൂലൈ പത്തിനാണ് ഞാൻ ലഹരി ഉപയോഗം നിർത്തിയത്. മൂന്ന് വർഷം ലഹരി ഉപയോഗിച്ചിരുന്നു. ലഹരി ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി കൂടുമെന്ന് പറയുന്നത് കേൾക്കാം. ഇത് ഉപയോഗിച്ചിരുന്ന സമയത്ത് ഉപദ്രവം ഒന്നുമില്ലായിരുന്നു. ഞാൻ വയലന്റ് ആകാറുമില്ലായിരുന്നു. ഉപയോഗിച്ചശേഷം മന്ദിപ്പായി ഒരിടത്ത് ഇരിക്കും. അല്ലാതെ വേറെ റിയാക്ഷനൊന്നും ഇല്ല. എനർജി കിട്ടണമെങ്കിൽ എംഡിഎംഎ ഉപയോഗിക്കണം. അതിന്റെ രണ്ട് ലൈനിട്ടാൽ എനർജി വരും.
മൂന്ന്, നാല് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉറക്കം നഷ്ടപ്പെടും. നമ്മൾ നമ്മളല്ലാതെ ആകും. വയലന്റ് പേഴ്സണാകും. ലഹരി ഉപയോഗിക്കാത്ത സമയത്ത് നമ്മൾ നിർഗുണനാകും. ഞാൻ അങ്ങനെ ഒരുപാട് നാൾ ഇരുന്നിട്ടുണ്ട്. ഞാൻ തേർഡ് സ്റ്റേജിൽ എത്തിയിരുന്നു. എനിക്ക് ഇതിൽ നിന്നും മോചനമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. അത് കേട്ടതോടെ നിർത്തണമെന്ന് ഞാൻ തീരുമാനിച്ചു. ചലഞ്ചായി ഏറ്റെടുത്തു. അതുപോലെ വേടന്റെ കാര്യം പറയുകയാണെങ്കിൽ അവൻ തെറ്റ് മനസിലാക്കിയെങ്കിൽ അത് അവന്റെ വലിയ മനസ്. പക്ഷെ ഇങ്ങനൊരു വിഷയത്തിൽ ചെന്ന് പെടാതിരിക്കാൻ വേടൻ ശ്രദ്ധിക്കണമായിരുന്നു എന്നും ജിഷിൻ പറയുന്നു.