ബജറ്റ്: രണ്ടാംനിര നഗരങ്ങളില്‍ വിമാനത്താവളങ്ങള്, മൂന്ന് ലക്ഷത്തിന് മുകളിലുള്ള നോട്ടുകൈമാറ്റത്തിന് വിലക്ക്

ബുധന്‍, 1 ഫെബ്രുവരി 2017 (14:30 IST)
ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിച്ചത്. മൂന്ന് ലക്ഷത്തിന് മുകളിലുള്ള നോട്ടുകൈമാറ്റത്തിന് വിലക്ക് ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് സ്വീകരിക്കാവുന്നത് 2000 രൂപ മാത്രമായി ചുരുക്കി. നോട്ട് ഇടപാടിന് പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരും. 
 
ചിട്ടിതട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരും. രണ്ടുവര്‍ഷത്തിനകം വീടുവിറ്റാല്‍ നികുതിയില്ല. ആദായനികുതി സ്ലാബുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചുശതമാനം നികുതി മാത്രമാക്കി. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10% സര്‍ചാര്‍ജ്ജ്. 12500 വരെ നികുതി എല്ലാ വരുമാനക്കാര്‍ക്കും, കുറയും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴുവര്‍ഷത്തേക്ക് നികുതിയൊഴിവ്. എല്‍ എന്‍ ജി നികുതി പകുതിയായി കുറച്ചു.
 
ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൌകര്യം‍. സര്‍ക്കാര്‍ ഇടപാടുകളെല്ലാം ഡിജിറ്റലാക്കാനും ആലോചിക്കുന്നു. 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്‍ഷ്യമിടുന്നു. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി 52393 കോടി. വണ്ടിച്ചെക്ക് നിയന്ത്രിക്കാന്‍ നിയമം പരിഷ്കരിക്കും. ആധാര്‍ അധിഷ്ഠിത സ്മാര്‍ട് കാര്‍ഡില്‍ ആരോഗ്യവിവരങ്ങള്‍.
 
ആധാര്‍ അടിസ്ഥാനമാക്കി 20 ലക്ഷം പുതിയ POS മെഷീനുകള്‍. ഭീം ആപ് പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പദ്ധതികള്‍. സാമ്പത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം കൊണ്ടുവരും. രാജ്യംവിടുന്ന സാമ്പത്തികകുറ്റവാളികളുടെ വസ്തുവകകള്‍ ജപ്തിചെയ്യും. രണ്ടാംനിര നഗരങ്ങളില്‍ വിമാനത്താവളങ്ങള്‍. 
 
വിമുക്തഭടന്‍‌മാരുടെ പെന്‍ഷന്‍ വിതരണത്തിന് പുതിയ സംവിധാനം. 7000 റെയില്‍‌വെ സ്റ്റേഷനുകളില്‍ സൌരോര്‍ജ്ജം. മുഖ്യ പോസ്റ്റ് ഓഫീസുകളിലും പാസ്പോര്‍ട്ട് സേവനങ്ങള്‍. പ്രതിരോധ ചെലവിന് 274114 കോടി രൂപ അനുവദിച്ചു. 
 
എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2018നകം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. 2020ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. മെട്രോ റെയില്‍ പോളിസി കൊണ്ടുവരും.
 
500 റെയില്‍ സ്റ്റേഷനുകള്‍ ഭിന്നശേഷി സൌഹൃദമാക്കും. റെയില്‍‌വെ വികസനത്തിന് 131000 കോടി രൂപ അനുവദിച്ചു. ഝാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് പ്രഖ്യാപിച്ചു. കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. ഇ ടിക്കറ്റിന്‍റെ സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കും. റെയില്‍ യാത്രാസുരക്ഷയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരുലക്ഷം കോടി രൂപ അനുവദിച്ചു. ദേശീയപാതകള്‍ക്ക് 64000 കോടി രൂപ അനുവദിച്ചു. 
 
പ്രവേശനപ്പരീക്ഷകള്‍ക്ക് ഏക അധികാരകേന്ദ്രം. 35000 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ റെയില്‍പ്പാത നിര്‍മ്മിക്കും. സ്കൂളുകളില്‍ ശാസ്ത്ര പഠനത്തിന് ഊന്നല്‍ നല്‍കും. യു ജി സി നിയമം പരിഷ്കരിക്കും. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. മുതിര്‍ന്ന പൌരന്‍‌മാര്‍ക്ക് ആരോഗ്യകാര്‍ഡ്. മുതിര്‍ന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡും അനുവദിക്കും. വിവിധയിടങ്ങളില്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കില്‍ സെന്‍ററുകള്‍.
 
50000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും. കാര്‍ഷികവായ്പാ വിതരണം കാര്യക്ഷമമാക്കും. ജലസേചനത്തിന് പ്രത്യേക ദീര്‍ഘകാലപദ്ധതി. 
 
ബജറ്റ് നേരത്തേയാക്കിയത് കാരണം പദ്ധതികള്‍ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ ആരംഭിക്കാന്‍ കഴിയും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും. കാര്‍ഷിക നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും. ജലസേചന സൌകര്യത്തിന് നബാര്‍ഡിലൂടെ പ്രത്യേക ഫണ്ട്. ഇതിനായി 500 കോടി രൂപ വകയിരുത്തും. ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍. 
 
100 തൊഴില്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കും. വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ അനുവദിച്ചു. കൂടുതല്‍ ബാങ്ക് വായ്പകള്‍ നല്‍കും. കാര്‍ഷികമേഖല 4.1 ശതമാനം വളരും. തൊഴിലുറപ്പ് പദ്ധതിക്ക് 48000 കോടി രൂപ. ക്ഷീരമേഖലയ്ക്ക് 8000 കോടി അനുവദിച്ചു. 
 
കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും. കരാര്‍ കൃഷിക്ക് ചട്ടങ്ങള്‍ കൊണ്ടുവരും. 2019ഓടെ ദരിദ്രര്‍ക്കായി ഒരു കോടി വീടുകള്‍. പ്രധാന്‍‌മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19000 കോടി. പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ നിര്‍മ്മിക്കും. 
 
പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സര്‍ക്കാരിനായെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. 2017 വളര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 
യുവാക്കളെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. വിദേശനാണ്യശേഖരം മികച്ച നിലയിലാണ്. കാര്‍ഷിക ഉത്പാദനം കൂടിയെന്നും ധനമന്ത്രി വ്യക്തമാക്കി. നോട്ട് പിന്‍‌വലിക്കല്‍ ജി ഡി പിയില്‍ നേട്ടമുണ്ടാക്കും. ഉത്പാദനരംഗത്ത് ഇന്ത്യ ആറാം സ്ഥാനത്താണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് നോട്ട് പിന്‍‌വലിക്കല്‍ നടപടി.
 
ആഗോള സമ്പദ് വ്യവസ്ഥ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. വിദേശനാണ്യശേഖരം 361 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ധീരവും നിര്‍ണായകവുമായ നടപടിയായിരുന്നു നോട്ട് നിരോധനം. നോട്ട് നിരോധനത്തിന്‍റെ ആഘാതം അടുത്ത വര്‍ഷത്തോടെ ഇല്ലാതാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. 
 
ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. മാത്രമല്ല, അഹമ്മദിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സഭ ചേരില്ലെന്നും സ്പീക്കര്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക