വാരണസിയ്ക്ക് പുറമെ രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരത്തും മോദി മത്സരിക്കും? നിർണായക നീക്കവുമായി ബിജെപി

WEBDUNIA

വെള്ളി, 1 മാര്‍ച്ച് 2024 (13:56 IST)
Narendra modi
ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ വാരണസിയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലും മത്സരിക്കാനൊരുങ്ങി നരേന്ദ്രമോദി. രാമേശ്വരം ഉള്‍പ്പെടുന്ന തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് മോദി പരിഗണിക്കുന്നത്. അയോധ്യ സന്ദര്‍ശനത്തിന് മുന്‍പ് മോദി രാമേശ്വരം സന്ദര്‍ശനം നടത്തിയിരുന്നു. രാമനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന്റെ ഭാഗമായി തന്നെയാകും രാമായണത്തില്‍ ഏറെ പ്രാധാന്യമുള്ള രാമേശ്വരം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി മത്സരിക്കുക.
 
2019ലെ തെരെഞ്ഞെടുപ്പില്‍ വാരണസില്‍ മാത്രമാണ് മോദി മത്സരിച്ചത്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ മോദിയുടെ സാന്നിധ്യം പ്രയോജനകരമാകും എന്ന വിലയിരുത്തലിലാണ് ബിജെപിയുടെ നീക്കം. അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതോടെ മാത്രമെ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകു. നേരത്തെ മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വം തന്നെ തള്ളികളഞ്ഞിരുന്നു.
 
കഴിഞ്ഞ നാല് ലോക്‌സഭാ തെരെഞ്ഞെടുപ്പിലും മൂന്നിലും ഡിഎംകെയാണ് രാമനാഥപുരത്ത് നിന്നും വിജയിച്ചത്. ഡിഎംകെയുമായി സഖ്യത്തിലുള്ള മുസ്ലീം ലീഗാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ വിജയിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ നവാസ് കനി ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ വിജയിച്ചത്. കേരളത്തിന് പുറത്ത് മുസ്ലീം ലീഗിനുള്ള ഏക ലോക്‌സഭാ മണ്ഡലം കൂടിയാണ് രാമനാഥപുരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍