ബിസിസിഐ കൂളിങ് ഓഫ് പിരീഡ് നീട്ടുന്നു?? ഗാംഗുലി ബി സി സി ഐ പ്രസിഡന്റായി തുടർന്നേക്കും

സഫർ ഹാഷ്മി

ചൊവ്വ, 12 നവം‌ബര്‍ 2019 (10:49 IST)
കൂളീങ് പിരിയഡിനായി  9 മാസത്തിന് ശേഷം സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റ് പദവിയിൽ നിന്നും പടിയിറങ്ങേണ്ടി വരില്ലെന്ന് റിപ്പോർട്ടുകൾ. ഇതിനായി നിലവിലേ ഭരണഘടന തിരിത്തിയെഴുതാൻ ബി സി സി ഐ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 
 
ലോഥാ കമ്മിറ്റി ശുപാർശ അനുസരിച്ചുള്ള നിലവിലെ നിയമം അനുസരിച്ച് സംസ്ഥാന തലത്തിലോ ബി സി സി ഐ തലത്തിലോ ആറ് വർഷം ചുമതലകളിൽ ഇരുന്നവർ ബി സി സി ഐയുടെ മറ്റ് ഔദ്യോഗിക പദവികളിൽ ഇരിക്കരുതെന്നാണ് നിയമം. നിലവിൽ 9 മാസം തികയുമ്പോൾ ബംഗാൾ ക്രിക്കറ്റ് അസ്സോസിയേഷൻ പദവിയുൾപ്പടെ ഗാംഗുലിക്ക് ആറ് വർഷം തികയും. ഇതനുസരിച്ച് ബി സി സി ഐ പ്രസിഡന്റ് പദവിയിൽ ഇനി 9 മാസം മാത്രമേ ഗാംഗുലിക്ക് തുടരാൻ സാധിക്കുകയുള്ളു.  അതിന് ശേഷം ഗാംഗുലിക്ക് മൂന്ന് വർഷത്തെ കൂളിങ് സമയം മാറിനിൽക്കേണ്ടിവരും.  ഈ നിയമമാണ് ഇപ്പോൾ ബി സി സി ഐ തിരുത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. 
 
ലോഥാ കമിറ്റി തീരുമാനത്തിൽ നിന്നും പ്രസിഡന്റ്,വൈസ്  പ്രസിഡന്റ് പദവികൾ ഒഴിവാക്കാനും സെക്രട്ടറി,ജൊയിന്റ് സെക്രട്ടറി,ട്രഷറർ സ്ഥാനത്ത് ഇരിക്കുന്നവർക്ക് തുടർച്ചയായ 9 വർഷം നൽകുവാനുമാണ് പുതിയ തീരുമാനം. പ്രസിഡന്റ്,വൈസ്  പ്രസിഡന്റ് സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് തുടർച്ചയായി 6 വർഷം ഇരുന്നാൽ മാത്രം കൂളിങ് പിരീഡ് എന്ന നിലയിലായിരിക്കും കാര്യങ്ങൾ. 
 
പരിഷ്കാരം നിലവിൽ വന്നാൽ സംസ്ഥാന തലത്തിൽ അധികാരത്തിൽ ഇരുന്നത് പരിഗണിക്കാതെ  ബി സി സി ഐയിൽ രണ്ട് ടേം തുടർച്ചയായി ഇരുന്നാൽ മാത്രം കൂളിങ് പിരീഡ് എന്ന രീതിയിലേക്ക് മാറും. ബി സി സി ഐ സെക്രട്ടറിക്ക് കൂടുതൽ അധികാരങ്ങൾ നൽകുവാനും നീക്കമുണ്ടെന്നാണ് സൂചന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍