'പത്ത് വർഷമായി താരംസംഘടനയിലെ അംഗം, 'അമ്മ'യിൽ നടക്കുന്നത് അടിച്ചമർത്തൽ': ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രമ്യ

ശനി, 30 ജൂണ്‍ 2018 (11:40 IST)
താരസംഘടനയായ 'അമ്മ'യിലെ ചേരിതിരിവാണ് ഇന്ന് കേരളക്കര ഒട്ടാകെ ചർച്ചചെയ്യുന്നത്. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഡബ്ല്യൂസിസിയിലെ അംഗങ്ങളായ നാല് നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ചത് വളരെ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു.
 
റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, ആക്രമത്തിനിരയായ പെൺകുട്ടി എന്നിവരാണ് 'അമ്മ'യിൽ നിന്ന് രാജിവെച്ചത്. രാജിവെച്ചതിനെക്കുറിച്ചും അമ്മ സംഘടയെക്കുറിച്ചും അവിടെ നടക്കുന്ന വികാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി രമ്യാ നമ്പീശൻ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
''കഴിഞ്ഞ 10 വർഷമായി താരസംഘടനയായ അമ്മയുടെ ഭാഗമായിരുന്നു ഞാൻ. ആദ്യമൊക്കെ എല്ലാ മീറ്റിങ്ങുകൾക്കും പങ്കെടുക്കുമായിരുന്നു. യോഗങ്ങളിൽ പോകുന്നതല്ലാതെ തങ്ങളോട് ആരും അഭിപ്രായം ചോദിക്കാറില്ല. വലിയ താരങ്ങൾ പറയാനുള്ളത് കേൾക്കും. പിന്നീടാണ് മനസിലായത് ഇത് ഒരു തരത്തിലുള്ള അടിച്ചമർത്തലാണെന്ന്.
 
അമ്മയിൽ ഉന്നയിക്കാൻ തനിയ്ക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ അതൊന്നും അവിടെ ചോദിക്കാൻ പറ്റില്ലായിരുന്നു. അതാണ് ഡബ്ല്യൂസിസി സംഘടന രൂപീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത്. അതേസമയം അമ്മയ്ക്ക് എതിരെ നിൽക്കാനല്ല. അമ്മയ്ക്കൊപ്പം നിന്ന് പ്രവർത്തിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം.
 
സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി പോരാടും അമ്മയുടെ നിലപാട് ഞെട്ടിപ്പിക്കുന്നതും അതിലേറെ വിഷമം ഉണ്ടാക്കുന്നതുമാണ്. എന്താണ് ഇതിന്റെയൊക്കെ പിന്നില്ലെന്ന് അറിയില്ല. എങ്കിലും തങ്ങൾ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും. ഇത് ഞങ്ങൾ കുറച്ചു പേർക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല. സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണിത്. ഇനി വരാനിരിക്കുന്ന തലമുറക്കാർക്കും വേണ്ടിയുള്ളതാണ്. കൂടാതെ ഞങ്ങൾ എടുത്ത തീരുമാനത്തിൽ ഞങ്ങൾ വളരെ സന്തോഷവതികളാണെന്നും'' രമ്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍