വേട്ടയാടിയവരെ നിഷ്‌പ്രഭമാക്കിയ കനയ്യ കുമാര്‍

വ്യാഴം, 15 ഡിസം‌ബര്‍ 2016 (20:03 IST)
2016ല്‍ നിരവധി സംഭവവികാസങ്ങള്‍ കണ്ടു, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലേക്ക് ഒരു യുവരക്തം ഉദിച്ചുയരുന്നതും ഈ വര്‍ഷം കാണാന്‍ സാധിച്ചു. രാജ്യത്തിന് മികച്ച നേതാക്കളെയും പ്രമുഖരെയും സമ്മാനിച്ച ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) നിന്ന് കനയ്യകുമാര്‍ എന്ന വിദ്യാര്‍ഥി നേതാവിന്റെ വളര്‍ച്ചയും അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയും ഈ വര്‍ഷം കാണാന്‍ സാധിച്ചു.

ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌ത സംഭവമായിരുന്നു ജെഎൻയു വിഷയം. അഫ്‌സല്‍ ഗുരുവിനെ തൂക്കലേറ്റിയതിന്റെ അനുസമരണ പരിപാടി കാമ്പസില്‍ നടന്നുവെന്നും അതില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്ക്യം ഉയര്‍ന്നുവെന്നും ആരോപിച്ച് ഡൽഹി പൊലീസ്‌ രംഗത്ത് എത്തിയതോടെയാണ് ജെഎൻയു സംഭവം രാജ്യമാകെ ചര്‍ച്ചയായത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഈ സംഭവം ബിജെപി ആയുധമാക്കിയപ്പോള്‍ ജെഎന്‍യുവിലെ വിദ്യര്‍ഥികള്‍ക്കൊപ്പം വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തുവരുകയായിരുന്നു. കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. കോടതി വളപ്പില്‍വച്ച് കനയ്യയെ ആക്രമിക്കാന്‍ ബിജെപി അനുഭാവികളായ അഭിഭാഷകര്‍ ശ്രമിക്കുകയും ചെയ്‌തു.

കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കാമ്പസിന് പുറത്ത് നിരവധി നേതാക്കാള്‍ ഉണ്ടായതോടെ കനയ്യ പ്രശസ്‌തനായി. രഹസ്യമായി കാമ്പസിലെത്തി നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ക്ക് നടുവില്‍ നിന്ന് കനയ്യ നടത്തിയ പ്രസംഗവും കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്‌താവനകളും ദേശിയതലത്തില്‍ ശ്രദ്ധനേടി.

വെബ്ദുനിയ വായിക്കുക