പ്രധാനമന്ത്രി ഇന്ന് കശ്‌മീരിൽ, 20,000 കോടിയുടെ പദ്ധതികൾ സമർപ്പിക്കും

ഞായര്‍, 24 ഏപ്രില്‍ 2022 (08:51 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തും. ബനിഹാൽ - ഖാസികുണ്ഡ് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തും. ഇരുപതിനായിരം കോടിയുടെ പദ്ധതികൾ മോദി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 
3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ - ഖാസിഗുണ്ട് റോഡ് ടണലാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്.7500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ദില്ലി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും മോദി നിർവഹിക്കും.
 
ജമ്മു കാശ്മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം പ്രധാനമന്ത്രിയുടെ കശ്‌മീർ സന്ദർശനത്തെ തുടർന്ന് മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി.
 
 സ്ഥലത്തെ സാഹചര്യവും സുരക്ഷയും വിലയിരുത്താൻ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്നലെയും ജമ്മുകശ്മീരിലെ മിർഹാമയിൽ വീണ്ടും ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍