നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമാണെന്ന് മോഡി

വ്യാഴം, 4 ഡിസം‌ബര്‍ 2014 (12:25 IST)
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നതിനേ തുടര്‍ന്നാണ് പ്രധാന മന്ത്രി നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പ്രസംഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നതിന്റെ ഏറ്റവും വലിയ പാഠമാണ് സാധ്വിയുടെ പ്രസംഗം. ഇത്തരം ഭാഷാപ്രയോഗത്തെ ഞാന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. വിവാദ പ്രസംഗത്തിന് മന്ത്രി ലോക്‌സഭയില്‍ മാപ്പു പറഞ്ഞതാണ്. ഇത് അംഗീകരിച്ച് പ്രതിപക്ഷം സഭാനടപടികള്‍ തുടരാന്‍ അനുവദിക്കണം. ഇതിന് സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ മുന്‍കൈയെടുക്കണം-പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു. ലോക്‌സഭയിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് കേന്ദ്രമന്ത്രി ചെയ്തതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ഇതാദ്യമായല്ല ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്- ആനന്ദ് ശര്‍മ പറഞ്ഞു.

സത്യപ്രതിജ്ഞാലംഘനം നടത്തിയ സാധ്വിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്ന് സിപിഎം അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക