അസമിലെ കൊക്രജാറില്‍ ഭീകരാക്രമണം; 12 മരണം, 18 പേര്‍ക്ക് - പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു

വെള്ളി, 5 ഓഗസ്റ്റ് 2016 (15:25 IST)
അസമിലെ കൊക്രജാറിൽ തിരക്കേറിയ മാർക്കറ്റിൽ നടന്ന ഭീകരാക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടു.18 പേർക്കു പരുക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരരിൽ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ഇന്നു രാവിലെ 11.30 ഓടെയാണ് ആക്രമണമുണ്ടായത്. കൊക്രജാൻ നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ബാലജൻ ടൈനിലിയിലെ മാർക്കറ്റിലായിരുന്നു ആക്രമണം. മാർക്കറ്റിലേക്കു കടന്ന് വെടിയുതിർത്ത ഭീകരർ കടകൾക്കു നേരേ ഗ്രനേഡെറിയുകയും ചെയ്തു.

മൂന്നു പേരാണ് അക്രമിസംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. സൈന്യം നടത്തിയ തിരിച്ചടിയിൽ ഭീകരരിൽ ഒരാളും കൊല്ലപ്പെട്ടു. ഇയാളിൽനിന്ന് എകെ 47 തോക്ക് പിടിച്ചെടുത്തു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ചിലര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

നിരോധിക്കപ്പെട്ട സംഘടനയായ നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഡിജിപി ഡിജിപി മുകേഷ് സഹായ് കൂട്ടിച്ചേർത്തു. ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ ധരിപ്പിച്ചു.

വെബ്ദുനിയ വായിക്കുക