ജയലളിതയുടെ മകനാണെന്ന അവകാശവാദം; യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

തിങ്കള്‍, 27 മാര്‍ച്ച് 2017 (17:18 IST)
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശവാദവുമായി എത്തിയയാളെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. താന്‍ ജയലളിതയുടെ മകനാണെന്നും എന്നെ ജയലളിതയുടെ ഉറ്റ കൂട്ടുകാരിക്ക് വളര്‍ത്താന്‍ കൊടുക്കുകയായിരുന്നെന്നും ഉന്നയിച്ച് ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. തിരുപ്പൂര്‍ സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് ജയലളിതയുടെ മകനാണെന്ന്  അവകാശപ്പെട്ടിരുന്നത്.
 
ജയലളിതയുടെയും തെലുഗു നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നു.  ഇവര്‍ ഒപ്പിട്ട വില്‍പത്രവും കൃഷ്ണമൂര്‍ത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ കോടതിയെ കബളിപ്പിക്കുക മാത്രമല്ല വ്യാജരേഖകള്‍ ഉണ്ടാക്കുകയും ചെയ്‌തെന്ന് കോടതി. 
 
സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ച  രേഖകള്‍ ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, ജയലളിതയുടെയും ശോഭന്‍ ബാബുവിന്റെയും ഫോട്ടോകളും ഒപ്പും ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിരുപ്പൂരുള്ള ഇയാളുടെ ഇപ്പോഴത്തെ മാതാപിതാക്കള്‍ തന്നെയാണ് ഇയാളുടെ യഥാര്‍ത്ഥ അമ്മയും അച്ഛനുമെന്നും തിരിച്ചറിഞ്ഞു. 
 

വെബ്ദുനിയ വായിക്കുക