അമ്മയുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി തമിഴകം; പ്രധാനമന്ത്രി ആദരാഞ്ജലികളർപ്പിച്ചു

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (14:07 IST)
തമിഴകമൊന്നാകെ ചെന്നൈയിലെ രാജാജി ഹാളിലേക്ക് എത്തുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ഹാളിന് പുറത്തും നഗരത്തിലുമായി തടിച്ചു കൂടിയിരിക്കുന്നത്.

ചെന്നൈയിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഭവനിലെത്തി ആദരാഞ്ജലികളർപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവരെ കണ്ടു. അണ്ണാ ‍ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്.

അലമുറയിട്ടും, നെഞ്ചത്തടിച്ചും ആയിരങ്ങളാണ് ജയലളിതയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് എത്തുന്നത്. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലുള്ള രാജാജി ഹാളിന് പുറത്ത് വന്‍ ജനാവലിയാണുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര-സംസ്ഥാന നേതാക്കന്‍മാരും സിനിമാ താരങ്ങളും അടക്കമുളള വലിയ സംഘമാണ് തമിഴകത്തിന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്.

കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്. കൂടാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരാഞ്ജലി രേഖപ്പെടുത്തി പിരിഞ്ഞു.

വൈകിട്ട് നാലുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കും. നാലരയ്‌ക്ക് ചെന്നൈ മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മാരകത്തോട് ചേർന്നാകും ജയയുടെ മൃതദേഹവും സംസ്‌കരിക്കുക.

അമ്മയെ നഷ്ടപ്പെട്ട അനുയായികളുടെ വൈകാരിക പ്രതികരണങ്ങളായിരുന്നു രാജാജി ഹാളിലും പരിസരത്തുമൊക്കെ. മിനിറ്റുകള്‍കൊണ്ട് ആൾക്കൂട്ടം വലുതായി കൊണ്ടിരിക്കുന്നത് പൊലീസിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.

വെബ്ദുനിയ വായിക്കുക