മുസ്ലീമിനെ ഹിന്ദുവാക്കാന്‍ അന്‍ചു ലക്ഷം, ക്രിസ്ത്യാനിക്ക് രണ്ട് ലക്ഷം, ചിലവിന്റെ കണക്ക് പുറത്ത്

വെള്ളി, 12 ഡിസം‌ബര്‍ 2014 (13:17 IST)
ആഗ്രയിലെ മതപരിവര്‍ത്തനം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിന് കാരണമായതിനു പിന്നാലെ 5000 പേരെ ഹിന്ദുക്കളാക്കുമെന്ന് പ്രഖ്യാപിച്ച ഹിന്ദു സംഘടനകള്‍ ഇതിനായി ഒരു വര്‍ഷം ചെലവഴിക്കുന്നത് രണ്ടു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വാളണ്ടിയര്‍ മാരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷം വേണ്ടിവരുന്ന ചെലവാണിത്. ഇത്തരത്തില്‍ ചെലവിട്ട പണം നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് ആര്‍‌എസ്‌എസ് ദേശീയ നേതൃത്വത്തിന് പ്രവര്‍ത്തകര്‍ നല്‍കിയ കത്ത് പുറത്ത് വന്നതോടെയാണ് വിവരങ്ങള്‍ ലഭിച്ചത്.

ഡിസംബര്‍ 25 നടക്കുന്ന മതപരിവര്‍ത്തന ചടങ്ങിനോടനുബന്ധിച്ചുള്ള ചെലവുകള്‍ക്കാണ് മതപരിവര്‍ത്തകര്‍ ആര്‍എസ്എസിനോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് പ്രകാരം ഒരു മുസ്ലിം‌ഗളെ പരിവര്‍ത്തനം ചെയ്യുന്നതിലേക്കുള്ള ചെലവ് അഞ്ചു ലക്ഷം വരുമെന്നും അതേസമയം ക്രിസ്ത്യാനിയെ മതം മാറ്റാന്‍ രണ്ടു ലക്ഷവും ചെലവാകുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആഗ്രയിലെ ആര്‍എസ് എസ് വിംഗിന്റെ ലോക്കല്‍ കമ്മിറ്റിയായ ധരം ജാഗ്രന്‍ കമ്മിറ്റി പ്രസിഡന്റ് രാജേശ്വര്‍ സിങ് ആണ് ഘര്‍ വാപസി ചടങ്ങിന് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തെഴുതിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശില്‍ നാല്പതിനായിരത്തോളം മുസ്ലിമുകളേയും ക്രിസ്ത്യാനികളേയും മതം മാറ്റിയിട്ടുണ്ടെന്നും കത്തില്‍ രാജേശ്വര്‍ സിങ് അവകാശപ്പെടുന്നുണ്ട്.  കത്ത് ചോര്‍ന്നതിനെത്തുടര്‍ന്ന് ആഗ്രയില്‍ സെക്ഷന്‍ 144 പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസ്, ബിഎസ്‌പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങിയതിനെത്തുടര്‍ന്ന് 20 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക