ദുരന്തപ്രദേശത്തെ തെരച്ചില്‍ നിര്‍ത്തരുത്, പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് ഉടന്‍: മുഖ്യമന്ത്രി

രേണുക വേണു

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (15:24 IST)
വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന ദ്രുതഗതിയില്‍ ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മിക്കുക. ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ദുരന്തബാധിത സ്ഥലത്തിന് പുറത്താകും ടൗണ്‍ഷിപ്പ് നിര്‍മിക്കുക. ഇതിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
 
പുനരധിവാസ പാക്കേജ് അടിയന്തര പ്രാധാന്യത്തില്‍ തീരുമാനിക്കും. പാക്കേജില്‍ ഏറ്റവും പ്രഥമ പരിഗണന പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായിരിക്കും. മറ്റുള്ള സംഘടനകളുടെയോ വ്യക്തികളുടെയോ സഹായം ഉണ്ടെങ്കില്‍ പോലും പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മാണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
സഹായം ലഭ്യമാകാന്‍ സാധ്യതയുള്ള എല്ലായിടങ്ങളില്‍ നിന്നും സ്വീകരിക്കും. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടും. പുനരധിവാസത്തിനു കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു. 
 
ദുരന്തപ്രദേശത്തെ തെരച്ചില്‍ നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സൈന്യം പറയുന്നതുവരെ തെരച്ചില്‍ തുടരാനാണ് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനിച്ചത്. ചാലിയാറില്‍ കടലില്‍ ചേരുന്ന ഭാഗത്ത് നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും സഹായത്തോടെ തെരച്ചില്‍ നടത്താനുള്ള സാധ്യത കണക്കിലെടുക്കാന്‍ യോഗത്തില്‍ സംബന്ധിച്ച ചീഫ് സെക്രട്ടറി വി.വേണുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍