ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധിക്കുന്നത് എന്തിന്? കാരണങ്ങള്‍ ഇവയൊക്കെ

തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (12:26 IST)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധം ശക്തമായി തുടരുകയാണ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാവിവല്‍ക്കരണത്തിനു ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ഇടത് വിദ്യാര്‍ഥി യൂണിയന്‍ പ്രതിഷേധിക്കുന്നത്. സംഘപരിവാറിന്റെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. 
 
ബിജെപി സര്‍ക്കാരിന്റെ ആഗ്രഹ പ്രകാരം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുമ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐയും മറ്റ് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളും നിലപാടെടുത്തിരിക്കുന്നു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണ ശുപാര്‍ശ ചെയ്ത നാല് പേരുടെ നിയമനത്തെ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഗവര്‍ണര്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം കാമ്പുള്ളതാണെന്ന് അടിവരയിടുന്നതായിരുന്നു ഹൈക്കോടതി നടപടി. 
 
യോഗ്യതയുള്ള വിദ്യാര്‍ഥികളെ അവഗണിച്ചാണ് സംഘപരിവാര്‍ ബന്ധമുള്ള വിദ്യാര്‍ഥികളെ ഗവര്‍ണര്‍ സെനറ്റിലേക്ക് ശുപാര്‍ശ ചെയ്തതെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. സംഘപരിവാര്‍ അജണ്ട കേരളത്തിലും നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ ഇത് ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് പകരം സി, ഡി ഗ്രേഡുകള്‍ ഉള്ള വിദ്യാര്‍ഥികളെയാണ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. ഇവര്‍ക്ക് എബിവിപിയുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. 
 
എസ്.എഫ്.ഐക്കൊപ്പം ഡി.വൈ.എഫ്.ഐയും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരെ തള്ളിക്കയറ്റുന്നു, സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിര്‍ണായക ബില്ലുകള്‍ അംഗീകരിക്കാന്‍ മടിക്കുന്നു, സര്‍ക്കാര്‍ നയങ്ങളെ വെല്ലുവിളിക്കുന്നു, ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് സംഘപരിവാര്‍ പ്രവര്‍ത്തകനെ പോലെ പെരുമാറുന്നു എന്നിവയാണ് ഡി.വൈ.എഫ്.ഐ ഉയര്‍ത്തുന്ന ആരോപണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍